വാക്കും പ്രവർത്തിയും ഒന്നായിരുന്ന ഇച്ഛാശക്തിയുടെ ആൾരൂപമായ നാരീശക്തി, സുഷമ സ്വരാജ് ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം. കാരിരുമ്പിന്റെ കരുത്തും മധുരമുള്ള സ്‌നേഹ വാത്സല്യങ്ങളും നിറഞ്ഞ ജനകീയ നേതാവായിരുന്നു സുഷമ സ്വരാജ്. ബിജെപിയുടെ ദേശീയ നേതാവും ആദ്യ വനിതാ വക്താവുമായ അവർ നിരവധി പേരുടെ ആശ്രയമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തോടെയാണ് അവർ ജനങ്ങളുടെ ഒരോ ആവശ്യങ്ങളും നിറവേറ്റിയിരുന്നത്.
ചൊവ്വഗ്രഹത്തിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകുമെന്ന സുഷമ സ്വരാജിന്റെ പ്രസ്താവന ഇന്നും സ്മരിക്കപ്പെടുന്നു. അത്രമാത്രം ശക്തിയുള്ള നേതാവായിരുന്നു അവർ. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ യുക്തമായ ഇടപെടലുകളിലൂടെ ഏവരുടെയും ആദരം പിടിച്ചുപറ്റാനും അവർക്കായി. ഒന്നാം മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യൻ ജനതയുടെ അമ്മയും, സഹോദരിയും ബന്ധുവുമൊക്കെ ആയിരുന്നു അവരെന്ന് പറയാവുന്നതാണ്. വിദേശത്ത് വിഷമതകൾ നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്ത് വില കൊടുത്തും പരിഹരിച്ചിരുന്നു അവർ. സഹായം തേടി വന്ന ആരെയും മടക്കി അയച്ചിരുന്നില്ല സുഷമ എന്ന മഹത് വ്യക്തി.
ലഭ്യമായ വേദികളിലും അവസരങ്ങളിലും ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്താനും ഈ നാരീശക്തിയ്‌ക്കായി. ഭീകരവാദം കയറ്റിവിടുന്ന സങ്കേതമായി രാജ്യം മാറിയതെന്തുകൊണ്ടെന്ന് പാക് നേതാക്കൾ പരിശോധിക്കണമെന്ന് ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിൽ സുഷമ ആഞ്ഞടിച്ചു. ഇന്ത്യ ദാരിദ്ര്യത്തിനെതിരായി യുദ്ധം ചെയ്യുമ്പോൾ പാകിസ്താൻ താൽപര്യം ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ മാത്രമാണെന്നും അവർ പ്രസംഗിച്ചു. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതും സുഷമ ആയിരുന്നു. വാക്കിലും നോക്കിലും തീപ്പൊരി പാറിക്കാൻ അവർക്കായി.
ഒൻപതാം വയസിൽ ട്രെയിൻ മാറികയറി പാകിസ്താനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യൻ പെൺകുട്ടിയെ 15 വർഷത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിച്ചത് സുഷമ ആയിരുന്നു. ഗീത എന്ന പെൺകുട്ടി ഇന്ത്യയുടെ മകളാണെന്നും കേന്ദ്ര സർക്കാർ ഗീതയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് പറഞ്ഞപ്പോൾ ലോകത്ത് മുഴങ്ങിയത് മാനവികതയുടെ ശബ്ദമായിരുന്നു. ആറ് വർഷം പാക് ജയിലിൽ കഴിഞ്ഞിരുന്ന മുംബൈ സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ മോചിതനായതും സുഷമയുടെ ഇടപെടലിലായിരുന്നു. സൗദിയിൽ തൊഴിലുടമ തന്നെ അടിമയാക്കി വെച്ചിരിക്കുകയാണെന്ന് അഭ്യർത്ഥിച്ച് പഞ്ചാബ് യുവതിയുടെ വീഡിയോ പുറത്തുവന്നപ്പോഴും രണ്ടാമത് ഒന്ന് ആലോചിക്കാതെ സുഷമ ഇടപെട്ടു. ഒരുവയസുകാരിയ്‌ക്ക് ഇന്ത്യയിൽ ഹൃദയ ശസ്ത്രക്രിയ നടത്താൻ കേന്ദ്ര സർക്കാർ മെഡിക്കൽ വിസ നൽകുമെന്നും സുഷമ വ്യക്തമാക്കി. അങ്ങനെയങ്ങനെ നിരവധി അനവധി കാര്യങ്ങളിൽ ഒട്ടേറെ പേർക്കാണ് സഹായം ചൊരിഞ്ഞത്.
ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രുവരി 14-ന് ജനിച്ച സുഷമ, എഴുപതുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977-ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1980-ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘ വിഭാഗം പിരിഞ്ഞ് ബിജെപി രൂപീകരിച്ചത് മുതൽ സുഷമ പാർട്ടിയിലുണ്ട്. പിന്നീട് ദേശീയനേതൃത്വത്തിലെത്തിയ അവർ രാജ്യസഭാംഗമായി. 1998-ൽ ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.
രാജ്യത്ത് ഒരു ദേശീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോർഡും സുഷമയ്‌ക്ക് സ്വന്തം. ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, ബിജെപിയിൽ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി, മുഴുവൻ സമയ വിദേശകാര്യമന്ത്രിയായ ആദ്യ ഇന്ത്യൻ വനിത, ലോക്‌സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ് തുടങ്ങിയ ബഹുമതികളും സുഷമയ്‌ക്കു സ്വന്തം. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്. രാജ്യസഭയിൽ ഒരേകാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക മകളാണ്.
Comments