ഓണമായാൽ പിന്നെ ആഘോഷമാണ്, ഉത്സവമാണ്. പൂക്കളമാണ് അതിലെ മെയ്ൻ ഹൈലൈറ്റ്. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നതെന്നാണ് സങ്കൽപ്പം. എന്നാൽ ഓണത്തപ്പനെ എതിരേൽക്കാൻ മാതേര് വെയ്‌ക്കുക എന്നൊരു ചടങ്ങുണ്ട്. വീടുകളിൽ പിരമിഡിന്റെ ആകൃതിയിൽ മണ്ണ് കുഴച്ചുണ്ടാക്കി രൂപം പ്രതിഷ്ഠിക്കുന്നതിനെയാണ് മാതേര് വെക്കുകയെന്ന് പറയുന്നത്. തൃക്കാക്കരയപ്പൻ, ഓണത്തപ്പൻ എന്നൊക്കെ ഇത് അറിയപ്പെടുന്നു.
എന്നാൽ ഇത് സംബന്ധിച്ച് നിരവധി വിശ്വസങ്ങളാണ് നിലനിൽക്കുന്നത്. വാമനനാണ് ഓണത്തപ്പനെന്ന് ഒരുകൂട്ടർ പറയുമ്പോൾ മറ്റൊരു കൂട്ടർ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്‌ത്തിയ മാവേലിയാണെന്ന് വിശ്വസിക്കുന്നു. കളിമണ്ണിൽ ചെയ്തെടുക്കുന്ന രൂപങ്ങൾക്ക് ചുവന്ന നിറം നൽകി ഭംഗി വരുത്തും. ഓണത്തപ്പനൊപ്പം, ഉരൽ, ചിരവ, അരകല്ല്, മുത്തി, നിലവിളക്ക് എന്നിങ്ങനെ ചെറുരൂപങ്ങളും ഉണ്ടാകും. ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഇവ പൂക്കളത്തിൽ ഒരുക്കുന്നത്. മഴയിൽ കുതിർന്ന് മണ്ണിൽ തന്നെ ഇവ അലിഞ്ഞുചേരണമെന്നാണ് വിശ്വാസം.
ഉത്രാടനാളിന് മുൻപ് തന്നെ ഓണത്തപ്പനെ ഉണ്ടാക്കുന്നു. കളിമണ്ണ് കുഴച്ചാണ് ഓണത്തപ്പനെ നിർമ്മിക്കുന്നത്. പൊതുവെ പരന്ന രീതിയിലുള്ള ഈ നിർമിതിക്ക് നാല് മുഖങ്ങളാണുള്ളത്. ചിലയിടങ്ങളിൽ കോൺ ആകൃതിയിലാണ് ഘടന. ഒരു മനുഷ്യന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളെ ഈ നാല് മുഖങ്ങൾ പ്രതിനിധീകരിക്കുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു. സാധാരണയായി, വാമനൻ മഹാബലി രാജാവിനോട് ആവശ്യപ്പെട്ട ഭൂമിയുടെ മൂന്ന് പടവുകളെ പ്രതിനിധീകരിക്കുന്ന മൂന്ന് ഘടനകളാണ് ആളുകൾ സ്ഥാപിക്കുന്നത്.
ഉത്രാടത്തിന് പൂക്കളത്തിന് സമീപം നാക്കിലയിൽ അഞ്ച് ഓണത്തപ്പന്റെ രൂപങ്ങൾ വെയ്‌ക്കുന്നതാണ് പതിവ്. നടുവിൽ തൃക്കാക്കരപ്പനെയും ഇരുവശങ്ങളിലും ചെറിയ രൂപങ്ങളുമാകും വെയ്‌ക്കുക. ഓണത്തപ്പനെ അലങ്കരിക്കാനായി കൃഷ്ണ കിരീടം, ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നീ നാടൻ പൂക്കളാണ് ഉപയോഗിക്കുന്നത്. തിരുവോണ നാളിൽ നാക്കിലയിൽ മഹാബലിയുടെ രൂപവും വെയ്‌ക്കുന്നു. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി, ആട്ടുക്കല്ല് തുടങ്ങിയവർക്കൊപ്പമാണ് മഹാബലിയെ പ്രതിഷ്ഠിക്കുന്നത്. തിരുവോണം കഴിഞ്ഞ് നാലം ദിനമാണ് ഇവ എടുത്തുമാറ്റുക. കന്നി മാസത്തിലെ ആയില്യം നാളുവരെ പൂക്കളം ഇടുന്നവരുമുണ്ട്. മഹാബലിയുടെ മകനായ മകത്തടിയൻ പ്രജകളെ കാണാനെത്തുന്ന ദിനമാണ് കന്നി മാസത്തിലെ ആയില്യമെന്നാണ് വിശ്വാസം. അന്നേ ദിനം മകത്തടിയൻ എന്ന പേരിൽ തടി കൂടിയ രൂപത്തെയാണ് പ്രതിഷ്ഠിക്കുന്നത്.തുടർന്ന് ഒരു ദിവസത്തെ പൂജയ്‌ക്ക് ശേഷം മകത്തടിയനെ എടുത്തുമാറ്റും.
എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഓണാഘോഷം പ്രധാനമായും നടക്കുന്നത്. മഹാബലി രാജാവിന്റെ തലസ്ഥാനമായിരുന്നു തൃക്കാക്കരയെന്ന് പറയപ്പെടുന്നു. ഇവിടെ, ‘തൃക്കാക്കര അപ്പൻ’ അല്ലെങ്കിൽ ‘വാമനമൂർത്തി’ എന്ന മഹാവിഷ്ണുവിന്റെ പ്രസിദ്ധമായ ക്ഷേത്രമുണ്ട്. ശർക്കരയും പഴവും തേങ്ങയും ചേർത്തുണ്ടാക്കിയ അട നേദിക്കുന്നതാണ് തൃക്കാക്കരയപ്പന് പ്രിയം എന്നാണ് വിശ്വാസം. ചിലർ അടയിൽ ശർക്കര ചേർക്കാതെ പഞ്ചസാര ചേർത്ത് പൂവടയും നേദിക്കും. ഒന്നാം ഓണം പുത്തൻ അഞ്ചാം ഓണം വരെ ഓണത്തപ്പനെ പൂജിക്കും. എന്നും രാവിലെയും വൈകുന്നേരവുമാണ് പൂജിക്കുക. കേരളത്തിൽ മറ്റൊരിടത്തും വാമനമൂർത്തിയുടെ പ്രതിഷ്ഠ ഇല്ലെന്നതും ശ്രദ്ധേയമാണ്.















