തെന്നിന്ത്യയിലെ സൂപ്പർ താരമാണ് രമ്യ കൃഷ്ണന്‍.1986 ലെ നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ സിനിമ അരങ്ങേറ്റം കുറിച്ചതെങ്കിലും ആദ്യം തമിഴിലേക്കും അവിടെ നിന്ന് തെലുങ്കിലേക്കും ചേക്കേറി. 1999ൽ ഇറങ്ങിയ പടയപ്പ എന്ന ചിത്രം രമ്യാ കൃഷ്ണന്‌റെ കരിയറിനെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. നിലവിൽ ജയിലറിനു വേണ്ടി രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നു എന്ന് വാർത്തകൾ എത്തിയതോടെ പടയപ്പയും നീലാംബരിയും വീണ്ടും ഒന്നിക്കുന്നതിലെ സന്തോഷം പങ്കിടുകയായിരുന്നു സിനിമാപ്രേമികൾ. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നടി.
നെഗറ്റീവ് കഥാപാത്രമായിട്ടും പടയപ്പയിലെ വേഷം സ്വീകരിച്ചത്, ആ വേഷം നായികയ്‌ക്കു തുല്യമായ പ്രതിനായിക വേഷമായതുക്കൊണ്ടാണ് എന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ രമ്യാ കൃഷ്ണന്‍ പറഞ്ഞു. അന്ന് ആദ്യ നായികയോ രണ്ടാമത്തെ നായികയോ എന്നത് പ്രശനമായിരുന്നില്ല. കരിയറിന്‌റെ മുന്നേറ്റത്തിന് രജനികാന്ത് സിനിമയുടെ ഭാഗമാകേണ്ടിവന്നു. ഇന്ന് ജയിലറിലും ഭാഗമായി. ജയിലർ വലിയ സിനിമയാണെന്നും അന്നും ഇന്നും സിനിമകൾ തിരഞ്ഞെടുത്തത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനവുമായിരുന്നു എന്നും നടി പറയുന്നു.
“രജനികാന്ത്, ചിരജ്ഞീവി പോലുള്ള ചുരുക്കം നായകന്മാര്‍ക്കു മാത്രമാണ് പ്രായഭേദമന്യേ ഇത്തരത്തില്‍ വലിയ ആരാധകവൃന്ദം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. കുട്ടികൾക്ക് മുതല്‍ പ്രായമായവര്‍ക്കു വരെ രജനികാന്ത് സാറിന്റെ സ്‌ക്രീന്‍ പ്രസൻസ് ഇഷ്ടമാണ്. അദ്ദേഹം എല്ലാരെയും ആകര്‍ഷിക്കുന്ന നടനാണ്. ഇതില്‍ യുക്തിയില്ല. ഈ കാലഘട്ടത്തിനു ശേഷം ഇത്തരം വ്യക്തികള്‍ ഉണ്ടാകുമോ എന്നറിയില്ല. ഇനി ആര്‍ക്കെങ്കിലും ഇത്രയും ആരാധകര്‍ ലഭിച്ചാലും അത് ഇത്രയും കാലം നിലനിൽക്കുമോയെന്നും അറിയില്ല,” രമ്യാ കൃഷ്ണന്‍ പറഞ്ഞു.
ആഗസ്റ്റ് 10 നാണ് ജയിലര്‍ തിയേറ്ററുകളിൽ എത്തുക. രജനികാന്തിന്‌റെ ഭാര്യാവേഷമാണ് ചിത്രത്തിൽ രമ്യാ കൃഷ്ണന്‍ കൈകാര്യം ചെയ്യുന്നത്. നെൽസണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം മോഹൻലാലും ശിവരാജ്കുമാറും ഒന്നിക്കുന്നു എന്നതാണ് ജയിലറിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം നൽകുന്നത്. മൂവരും ഒന്നിക്കുന്ന രംഗങ്ങൾ തിയറ്ററിനെ ഇളക്കി മറിക്കുമെന്ന് ഉറപ്പ്. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, തമന്ന, വിനായകൻ എന്നിങ്ങനെ വലിയ താരനിര തന്നെ ജയിലറിൽ അണിനിരക്കുന്നുണ്ട്. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം.
Comments