ഡൽഹി: രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം മണിപ്പൂർ സംഘർഷത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് കേന്ദമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മണിപ്പൂരിൽ നടക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്, ഒരു ഇന്ത്യൻ പൗരനും ഇതിനെ പിന്തുണയ്ക്കാൻ സാധിക്കില്ല. എന്നാൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ വിഘടനവാദികളെ കൊണ്ടുവന്നതും അവർക്ക് പൗരത്വവും പാർപ്പിടവും നൽകിയതും കോൺഗ്രസാണ്. സ്വന്തം നേട്ടത്തിനായി കോൺഗ്രസ് നടത്തിയ പ്രീണന രാഷ്ട്രീയത്തിൽ നിന്നാണ് വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പ്രശ്നങ്ങളും ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിഎയുടെ ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തിരസ്കരിക്കപ്പെട്ട 7 സഹോദരിമാർ എന്നായിരുന്നു അറിയപ്പെട്ടത്. പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം വിഷയത്തിൽ സ്വീകരിക്കുന്ന അവസരവാദ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നരേന്ദ്രമോദി സർക്കാരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ശാപമോക്ഷം നൽകിയത്. മണിപ്പൂരിൽ കോൺഗ്രസ് ഭരിക്കുന്ന കാലത്തേക്കാൾ വിഘടനവാദ പ്രവർത്തങ്ങൾ മൂന്നിലൊന്ന് കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ പ്രതിപക്ഷത്തിന് പുറത്തേക്കുള്ള വാതിൽ കാണിച്ചുകൊടുത്തു, ഇപ്പോൾ അവർ ലോക്സഭയിൽ നിന്നും പുറത്തേക്ക് പോകുകയാണെന്ന് തന്റെ പ്രസംഗത്തിനിടയിൽ ഇറങ്ങിപോയ പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായല്ല പ്രധാനമന്ത്രി കാണുന്നതെന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ വടക്കുകിഴക്കൻ മേഖലയെ ലോകവുമായി ബന്ധിപ്പിച്ചത് പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. രാജ്യത്തെ വിഭജിക്കുന്ന പ്രത്യയശാസ്ത്രം നിങ്ങളുടേതാണ്. ഞങ്ങളുടേതല്ല. കോൺഗ്രസ് വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുമെന്നാണ് പറയുന്നത്. എന്നാൽ അവർ തുറന്നത് അഴിമതിയുടെയും നുണകളുടെയും പ്രീണനത്തിന്റെയും അഹങ്കാരത്തിന്റെയും കടകളാണ്. അവർ കടയുടെ പേര് മാറ്റി, പക്ഷേ ഉത്പന്നം പഴയത് തന്നെയാണ്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ വികസനം കൊണ്ടുവന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് പറഞ്ഞ അദ്ദേഹം, സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തു. പതിനായിരം കോടിയുടെ റെയിൽ ബജറ്റ് വിഹിതം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി വകയിരുത്തി. ബംഗ്ലാദേശ് അതിർത്തി തർക്കം ഒറ്റവർഷത്തിനുള്ളിലാണ് നരേന്ദ്രമോദി സർക്കാർ പരിഹരിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു ശത്രുക്കളെ പുറത്താക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയും അദ്ദേഹം വിമർശിച്ചു. മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ ആഭ്യന്തര മന്ത്രി ഉൾപ്പെടെ എത്തി. സമാധാന ചർച്ചകൾ നടത്തി. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ അവസരവാദത്തെ അദ്ദേഹം പരിഹസിച്ചു. 1984-ൽ യുപിഎയുടെ കാലത്ത് നാലായിരം സിഖുകാരാണ് വംശഹത്യയ്ക്ക് ഇരയായത്. ശ്യാമ പ്രസാദ് മുഖർജിയുടെ ഒരു ഭാരതം. ഒരു പതാക. ഒരു പാർലമെന്റ് എന്ന ആശയമാണ് പ്രധാനമന്ത്രി നടപ്പിലാക്കിയത്. കശ്മീരിലെ പ്രശ്നം പരിഹരിച്ചത് ഉൾപ്പെടെ ഇതിന് തെളിവാണ്. കാർഷിക രംഗത്ത് വൻ മുന്നേറ്റം ഉണ്ടായി. കിസാൻ സമ്മാന നിധിയിലൂടെ സർക്കാർ കർഷകനെ ചേർത്ത് പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
Comments