ന്യൂഡൽഹി: മണിപ്പൂർ വിഷയം സഭയിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകുമെന്ന് പ്രതിപക്ഷം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സമനില നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയുടെ പരാമർശം.
കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന കാര്യമാണ് നടന്നത്. മണിപ്പൂർ വിഷയം സഭയിൽ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകുമെന്ന് അവർ ഒരിക്കലും കരുതിയിട്ടില്ല. കോൺഗ്രസ് പോലൊരു പാർട്ടി പാർലമെന്‌റിൽ ഇത്രയും നിരുത്തരവാദപരമായി പെരുമാറിയത് തീർത്തും നിർഭാഗ്യകരമാണ്. രാഹുൽ സഭയിലിരിക്കാനും മറുപടി കേൾക്കാനും തയ്യാറായില്ല. അദ്ദേഹത്തിന് സമനില തെറ്റിയെന്നാണ് തോന്നുന്നതെന്നും പ്രൽഹാദ് ജോഷി പറഞ്ഞു.
പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി സംസാരിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ടെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. സംഘർഷത്തിന് കാരണമായ ഹൈക്കോടതി വിധിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Comments