ഗയ ; സിപിഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റിൽ. ഗയയിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രമോദ് മിശ്രയും അനുയായി അനിൽ യാദവും പിടിയിലായത്. ജാർഹി ടോള ഗ്രാമത്തിലെ ബന്ധുവിനെ സന്ദർശിക്കാൻ പ്രമോദ് മിശ്ര എത്തിയതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ദുമാരിയ ഗ്രാമത്തിൽ 2021 നവംബർ 14നു നാലു ഗ്രാമീണരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പിടികിട്ടാപ്പുള്ളി ആയിരുന്നു പ്രമോദ് മിശ്ര. ബീഹാറിലെ ഔറംഗബാദ് സ്വദേശിയായ പ്രമോദ് മിശ്ര 1990കളുടെ തുടക്കത്തിൽ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററിൽ (എംസിസി) ചേർന്നു. 2004ൽ എംസിസിയും പീപ്പിൾസ് വാർ ഗ്രൂപ്പും (പിഡബ്ല്യൂജി) ലയിച്ചു സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ചപ്പോൾ പ്രമോദ് മിശ്ര കേന്ദ്ര കമ്മിറ്റി അംഗമായി.
വർഷങ്ങളോളം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ മിശ്ര പെട്ടെന്ന് ഒളിവിൽ പോകുകയായിരുന്നു .ഗയയിലെ ടികാരി സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ തങ്ങി വലിയ ആക്രമണങ്ങൾ നടത്താൻ പ്രമോദ് മിശ്ര ശ്രമിക്കുകയായിരുന്നുവെന്ന് ഗയ എസ്എസ്പി ആശിഷ് ഭാരതി പറഞ്ഞു . പ്രമോദ് മിശ്രയുടെ വസതിയിൽ 2023 മെയ് ന് എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു, അതിനുശേഷം ഗയ ജില്ലയിലെ ബങ്കേബസാറിലെ അസുറൈൻ ഗ്രാമത്തിലെ നക്‌സലൈറ്റ് അനിൽ യാദവിന്റെ വീട്ടിലും റെയ്ഡ് നടത്തിയതായി പറയപ്പെടുന്നു. അതേസമയം, നക്സലൈറ്റ് പ്രമോദ് മിശ്രയുടെ അറസ്റ്റ് വൻ വിജയമായാണ് പോലീസ് വിലയിരുത്തുന്നത്















