ന്യൂഡൽഹി: ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും നങ്കൂരമിട്ട് ചൈനീസ് ചാരകപ്പൽ. പ്രകോപനപരമായ കടന്നുകയറ്റമാണ് ചൈനീസ് നിരീക്ഷണ കപ്പൽ നടത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് കപ്പൽ കൊളംബോയിലെത്തിയത്. ശ്രീ ലങ്കൻ നാവിക സേന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കൃത്യം ഒരു വർഷത്തിന് ശേഷമാണ് വീണ്ടുമൊരു ചൈനീസ് കപ്പൽ ശ്രീലങ്കൻ തീരത്ത് എത്തുന്നത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധക്കപ്പലായ ‘ഹായ് യാങ് 24 ഹാവോ’ ആണ് കൊളംബോ തീരത്ത് എത്തിയിരിക്കുന്നത്. 138 അംഗ സംഘമാണ് കപ്പലിലുള്ളത്. ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് നേരത്തെ ചൈനീസ് കപ്പൽ എത്തുന്നത് ശ്രീലങ്ക വൈകിപ്പിച്ചിരുന്നു. ശ്രീലങ്കയിലെ ഹംമ്പൻതോട്ട തുറമുഖത്തിൽ ചൈനീസ് നിരീക്ഷണ കപ്പലായ യുവാൻ വാങ്- 5 നങ്കൂരമിട്ടതിൽ ഒരു വർഷം മുമ്പ് ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ബാലിസ്റ്റിക് മിസൈൽ അടക്കമുള്ള ഉപഗ്രഹ ട്രാക്കിംഗ് കപ്പലായിരുന്നു യുവാൻ വാങ് 5.
ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂര പരിധിയും ആഴവും അളക്കാൻ ചാരക്കപ്പലിന്റെ മാപ്പിങ്ങിലൂടെ സാധിക്കും. ഇതിലൂടെ ചൈനീസ് അന്തർ വാഹിനികൾക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹചര്യത്തെ കുറിച്ച് പഠിക്കാനാകുമെന്ന് യുവാൻ വാങ് 5 വന്ന സമയത്ത് ശ്രീലങ്കക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. കൊളംബോ തീരത്ത് എത്തിയ പുതിയ കപ്പലിനെപ്പറ്റിയും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പുതിയ കപ്പൽ എത്തിയെന്നുള്ള റിപ്പോർട്ട് കണ്ടുവെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന എല്ലാം ശ്രദ്ധാപൂർവ്വം ഇന്ത്യ നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments