ഭൂരിപക്ഷം വരുന്ന മലയാളികളും മാനത്തേക്ക് നോക്കിയിരുന്ന രാത്രിയായിരുന്നു ഇന്നലെ കടന്നുപോയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ആകാശവിസ്മയം കാണാൻ ഉറക്കമൊഴിച്ച് പലരും കണ്ണും നട്ടിരുന്നു. ഒറ്റയ്‌ക്കും സംഘമായും സൊറ പറഞ്ഞുമെല്ലാം ഉൽക്കമഴ കാണാൻ പുലരുവോളം കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ വാർത്ത പുറത്തുവിട്ട മാദ്ധ്യമങ്ങളെയും, അതിന് കാരണമായ ഗവേഷകരെയും, എന്തിനേറെ ആകാശത്തെ പോലും ചീത്ത വിളിക്കുകയാണ് ചിലർ. ഉൽക്കയും വന്നില്ല, ഉലക്കയും വന്നില്ല എന്ന തരത്തിലുള്ള രസകരമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ കാണാം..
എന്തുകൊണ്ടാണ് കേരളത്തിൽ ഉൽക്കാവർഷം ദൃശ്യമാകാതിരുന്നത് എന്നുള്ള ചോദ്യം അവശേഷിക്കുകയാണ്. അതിന് കാരണമുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കുന്ന പെഴ്‌സിയിഡിസ് ഉൽക്കാവർഷം ലോകത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ രാത്രി ദൃശ്യമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ആകാശം മേഘാവൃതമായതിനാലും പൊടിപടലങ്ങൾ നിറഞ്ഞതിനാലുമാണ് കേരളത്തിൽ ഉൽക്കാവർഷം ദൃശ്യമാകാതിരുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
പെഴ്‌സിയിഡിസ് ഉൽക്കാവർഷം ഏറിയും കുറഞ്ഞുമെല്ലാം ഈ മാസം മുഴുവനും ദൃശ്യമാകുമെന്നതാണ് വസ്തുത. അത് നഗ്നനേത്രങ്ങളാൽ വ്യക്തമായി ദൃശ്യമാകുന്ന ദിവസമാണ് കടന്നുപോയത്. എന്നാൽ ഓഗസ്റ്റ് മാസത്തിലുണ്ടാകുന്ന മേഘാവൃതമായ കാലാവസ്ഥയാണ് ഉൽക്കമഴ കാണാൻ ഇരുന്നവരുടെ വില്ലനായി മാറിയത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാൽ മരുഭൂമി പോലുള്ള മേഖലകളിലും ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും വാനനിരീക്ഷണത്തിനായി കാത്തിരുന്നവർക്ക് ഉൽക്കമഴ കാണാൻ സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി വാനനിരീക്ഷണം നടത്തുന്ന സ്ഥാപനങ്ങളും ഉൽക്കാവർഷം കണ്ടതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. പ്രധാനമായും മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്താണ് ഇതുകാണാൻ സാധിക്കുക.
Comments