തിരുവനന്തപുരം : മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷമൺ ഇഡിക്ക് മുന്നിൽ ഇന്നും ഹാജരാകില്ല. ഇന്ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയിരുന്നത്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, മുൻ ഡി ഐ ജി എസ് സുരേന്ദ്രൻ എന്നിവർക്കും ഇഡി നോട്ടീസുണ്ട്. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ഫോൺവഴി അറിയിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് കേസിൽ മുൻകൂർ ജാമ്യ ഹർജിയും, കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയും ഹൈക്കോടതി പരിഗണിക്കാനുണ്ട്. ഇതിൽ തീർപ്പായതിന് ശേഷമായിരിക്കും ഇഡിയുടെ മുന്നിൽ ലക്ഷ്മണ എത്തുക. പുരാവസ്തു തട്ടിപ്പിലെ ക്രൈംബ്രാഞ്ച് കേസിൽ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മണ. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിനെത്താൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പായതിന് ശേഷം ഇഡിക്ക് മുന്നിൽ ഹാജരായാൽ മതിയെന്നാണ് ലക്ഷ്മണിന് ലഭിച്ച നിയമോപദേശം.
പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിനിയെ മോൻസൻ മാവുങ്കലിന് പരിചയപ്പെടുത്തിയത് ലക്ഷ്മണായിരുന്നു. അപൂർവമായതെന്ന് മോൻസൻ പറഞ്ഞ ചില വസ്തുക്കളുടെ വിൽപ്പനയ്‌ക്ക് സഹായിച്ചതായി കണ്ടെത്തി. മോൻസനുമായുള്ള ബന്ധം വ്യക്തമായതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണ സസ്പെൻഷന് ശേഷം തിരിച്ച് ജോലിയിൽ പ്രവേശിച്ചിരുന്നു. കേസിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, മുൻ ഡി ഐ ജി-എസ് സുരേന്ദ്രൻ എന്നിവർക്കും ഇഡി സമൻസുണ്ട്. എസ് സുരേന്ദ്രൻ ബുധനാഴ്ചയും, കെ സുധാകരൻ വെള്ളിയാഴ്ചയും ഹാജരാകണം. എന്നാൽ സുധാകരൻ ഹാജരാകുന്നതിൽ വ്യക്തതയില്ല, സുരേന്ദ്രൻ മുമ്പ് രണ്ട് തവണ ഇഡിക്ക് മുന്നിൽ എത്തിയിരുന്നു.
Comments