ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസ നേർന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ദുരുദ്ദേശ്യമോ ശത്രുതയോ വച്ചുപുലർത്തുന്നവരെ വെറുതെ വിടില്ല. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കത്തിനും പാകിസ്താന്റെ അതിർത്തി കടന്നുള്ള ഭീകരതയ്ക്കിമിടയിൽ സമാധാനപരമായാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈനികർക്കായുള്ള സ്വാതന്ത്ര്യദിന സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പുതിയ ആയുധങ്ങളും മികച്ച പരിശീലനവും നൽകി സായുധ സേനയെ സുസജ്ജമാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. സമാധാനം തേടുന്നതിനൊപ്പം പ്രവർത്തനങ്ങളിൽ സമാധാനത്തോടുള്ള പ്രതിബന്ധത പ്രകടിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. എന്നാൽ ശത്രുതയോടെ പ്രവൃത്തിക്കാൻ തുനിഞ്ഞാൽ സൈന്യം തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരം നിലനിർത്തുന്നതിൽ സൈനികർക്കുള്ള പങ്ക് വിലമതിക്കാനാവാത്തതാണ്. സ്വജീവൻ പോലും പണയപ്പെടുത്തിയാണ് അതിർത്തിയിൽ രാജ്യത്തെ 140 കോടി ജനങ്ങളെ സംരക്ഷിക്കുന്നത്. രാജ്യത്തിനായി പ്രവർത്തിക്കുന്ന ധീരരായ സൈനികർക്കൊപ്പമാണ് രാഷ്ട്രം നിലകൊള്ളുന്നത്. സൈനികരുടെ മനോവീര്യം വർദ്ധിപ്പിച്ച് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാൻ സൈനികർക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
77-ാം സ്വാതന്ത്ര്യദിനത്തിൽ കാർഗിലിലെ മഞ്ഞുമലകളിൽ ശ്വാസം കിട്ടാതെ രാജ്യത്തിന് സംരക്ഷണ വലയം തീർക്കുന്ന സൈനികർ, ആഴക്കടലിൽ അന്തർവാഹിനികളിൽ നിൽക്കുന്നവർ, മരുഭൂമിയെന്നോ മഞ്ഞുമലയെന്നോ വ്യത്യാസമില്ലാതെ കാവാലായി നിൽക്കുന്ന സൈനികർക്ക് നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങളുടെ ഹൃദയത്തിലാണ് അവർ ഓരോരുത്തരും വസിക്കുന്നതെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
സായുധ സേനയിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. സ്ത്രീകൾക്ക് തുല്യത നൽകി കൊണ്ട് മികച്ചതുമായ ജോലിസ്ഥലമാക്കി സൈന്യത്തെ മാറ്റുന്നതിന് കേന്ദ്രം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈന്യം ഈ വർഷം ആദ്യമായി ആർട്ടിലറി റെജിമെന്റിൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി. ഇവർ സൈന്യത്തിലെ ലിംഗസമത്വത്തിനായി നമ്മുടെ സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ മഹത്തായ സാക്ഷ്യമാണ്. രാജ്യത്തെ പ്രതിഭാശാലികളായ പെൺമക്കളെ സൈനിക് സ്കൂളുകളിൽ പ്രവേശിപ്പിച്ചതും ചരിത്രപരമായ ഒരു ചുവടുവെപ്പാണ്. ഇന്ന് 1,600-ലധികം പെൺകുട്ടികൾ രാജ്യവ്യാപകമായി വിവിധ സൈനിക് സ്കൂളുകളിൽ വിദ്യാഭ്യാസം നേടുന്നുണ്ട്. രാജ്യത്തിന്റെ പ്രതിരോധത്തിൽ ധീരരായ പെൺമക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. വരും കാലങ്ങളിൽ പെൺകുട്ടികൾ കൂടുതൽ ഉയരങ്ങൾ കൈവരിക്കുമെന്നതിന്റെ തെളിവാണ് ഇത്.
Comments