രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3
ചന്ദ്രോപരിതലത്തിന് 150 കിലോമീറ്റർ അടുത്തെത്തി. പേടകത്തെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഇതിന് മുന്നോടിയായി നടന്ന മൂന്നാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അവസാനത്തേതും നാലാം ഘട്ടവുമായ ഭ്രമണപഥം താഴ്ത്തൽ നാളെ നടക്കും.
ഓഗസ്റ്റ് 16-ന് രാവിലെ 8.30-നാകും അവസാന ഘട്ട ഭ്രമണപഥം താഴ്‌ത്തൽ നടക്കുക. ഇതോടെ പേടകം ചന്ദ്രനിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തുന്നതായിരിക്കും. ഇതിന് ശേഷം ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വേർപെടുത്തും. ഓഗസ്റ്റ് 23-ന് വൈകിട്ട് 5.47-ഓടെ സോഫ്റ്റ് ലാൻഡിംഗ് സാധ്യമാകുന്ന വിധമാണ് സജ്ജീകരണങ്ങൾ നടക്കുന്നത്.
രാജ്യത്തിന്റെ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും വേഗത്തിലാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗിന് ശേഷം ഓഗസ്റ്റ് 26-നാകും വിക്ഷേപണം. ഇതിനായി പിഎസ്എൽവി റോക്കറ്റുകളാകും ഉപയോഗിക്കുക.















