ന്യൂഡൽഹി: ഹെവി ഡ്രോപ്‌സ് സിസ്റ്റം പരിശീലിച്ച് ഇന്ത്യൻ വ്യോമസേന. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) രൂപകൽപന ചെയ്ത പുതിയ സംവിധാനം ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
രാജ്യം പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെയും സൈനിക മേഖലയെ കൂടുതൽ ദൃഢമാക്കുന്നതിന്റെയും ഭാഗമായാണ് ഹെവി ഡ്രോപ്‌സ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഭാരമേറിയ ലോഡുകളോ വാഹനങ്ങളോ പാരച്യൂട്ട് വഴി നിരത്തിലിറക്കുന്നതിന് വേണ്ടിയാണ് ഹെവി ഡ്രോപ്‌സ് സിസ്റ്റം രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാർഗോ വിമാനത്തിൽ നിന്ന് ഭാരമേറിയ ലോഡുകൾ താഴെയെത്തിച്ചായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥർ ഇന്ന് ട്രയൽ നടത്തിയത്.
ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ പങ്കാളിത്തത്തോടെയാണ് ഹെവി ഡ്രോപ്‌സ് സിസ്റ്റം പരീക്ഷിച്ചതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ആഗ്രയിലെ ഡിആർഡിഒ ലാബിനെയാണ് പ്രതിരോധ സേനയ്‌ക്കായി ഇത്തരം സംവിധാനങ്ങൾ വികസിപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.
Comments