എറണാകുളം: ഓണത്തിലേക്കും ഐശ്വര്യ സമൃദ്ധിയിലേക്കും തുടക്കമിട്ടുകൊണ്ടുള്ള അത്തം നാൾ ഇന്ന്. പൂക്കളങ്ങളൊരുക്കി മാവേലിത്തമ്പുരാനെ വരവേൽക്കാനായി തിരുവോണ നാളിലേക്കുള്ള കാത്തിരിപ്പാണ് ഇനി. തൃപ്പൂണിത്തുറയിൽ അത്തച്ചമയാഘോഷം രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജനഗരിക്ക് നിറപ്പകിട്ടേകി അത്തം ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചത് നടൻ മമ്മൂട്ടിയായിരുന്നു. ഐതിഹ്യങ്ങളിൽ ഓണത്തിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിലും 10 ദിവസത്തെ തിരുവോണ ഉത്സവത്തിനും ഇന്ന് രാത്രി എട്ട് മണിയോടെ കൊടിയേറും.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലുമായി നടക്കും. സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങളെ ഉത്സവ മേഖലയായി ടൂറിസം വകുപ്പ് പ്രഖ്യപിച്ചു.
റോഡിന് ഇരുവശത്തുമുള്ള സർക്കാർ, പൊതുമേഖലാ, തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ ദീപാലങ്കാരം ഒരുക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. തനത് ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വരെ വിനിയോഗിക്കാം. ഓണാഘോഷ സമാപനയാത്രയിൽ ഫ്ളോട്ടുകൾ അവതരിപ്പിക്കുന്നതിനായി നാല് ലക്ഷം രൂപ വരെ ഓരോ സ്ഥാപനത്തിനും ഉപയോഗിക്കാം.
Comments