ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ എലവേറ്റഡ് എട്ടുവരി പാതയായ ദ്വാരക എക്‌സ്പ്രസ് വേയുടെ ദൃശ്യങ്ങൾ പങ്കുവച്ച് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്ന് എന്നായിരുന്നു കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഭാവിയിലേക്കുള്ള യാത്ര ഇതിലൂടെ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ് വേയുടെ നിർമാണ മികവ് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു കേന്ദ്രമന്ത്രി എക്‌സിലൂടെ (ട്വിറ്റർ) പങ്കുവച്ചത്.
നാല് പാക്കേജുകളടങ്ങുന്ന 563 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയാണ് ദ്വാരക എക്‌സ്പ്രസ് വേ. ദേശീയപാത 8ലെ ശിവമൂർത്തിയിൽ നിന്ന് തുടങ്ങി ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസയിലാണ് പാത അവസാനിക്കുന്നത്. 1,200 മരങ്ങൾ പറിച്ചുനട്ടുകൊണ്ട് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്.
Marvel of Engineering: The Dwarka Expressway! A State-of-the-Art Journey into the Future 🛣#DwarkaExpressway #PragatiKaHighway #GatiShakti pic.twitter.com/Qhgd77WatW
— Nitin Gadkari (@nitin_gadkari) August 20, 2023
നിലവിൽ എക്‌സ്പ്രസ് വേയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹിയും ഹരിയാനയും തമ്മിലുള്ള കണക്ടിവിറ്റി വലിയ തോതിൽ വർദ്ധിക്കും. ദ്വാരകയിൽ നിന്ന് മാനേസറിലേക്കുള്ള യാത്രാ സമയം 15 മിനിറ്റും മനേസറിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള സമയം 20 മിനിറ്റുമായി ചുരുങ്ങും. കൂടാതെ ദ്വാരകയിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് 25 മിനിറ്റും മാനേസറിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് 45 മിനിറ്റും ആയി മാറുമെന്ന് ഗതാഗതമന്ത്രി പങ്കുവച്ച വീഡിയോയിൽ പറയുന്നു. ദ്വാരകയിലുള്ള ഇന്റർനാഷണൽ കൺവെൻഷൻ സെന്ററുമായുള്ള കണക്റ്റിവിറ്റിയും പദ്ധതിയിലൂടെ വർദ്ധിക്കും.
എക്‌സ്പ്രസ് വേയുടെ ഇരുവശങ്ങളിലും മൂന്നുവരി സർവീസ് റോഡുകളുമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് ലൈനുകളിൽ നിന്ന് ആവശ്യത്തിനനുസരിച്ചുള്ള എൻട്രി പോയിന്റുകളും നിർമ്മിച്ചിട്ടുണ്ട്. എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിനായി രണ്ട് ലക്ഷം ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഈഫൽ ടവർ പണികഴിപ്പിക്കുന്നതിന് വേണ്ടി വന്നതിനേക്കാൾ മുപ്പത് മടങ്ങിലധികം സ്റ്റീൽ ഇവിടെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ, 20 ലക്ഷം ക്യൂബിക് മീറ്റർ സിമന്റ് കോൺക്രീറ്റും ഉപയോഗിച്ചിട്ടുണ്ട്. ബുർജ്ജ് ഖലീഫ പണിയാൻ ആവശ്യമായതിനേക്കാൾ ആറിരട്ടി കൂടുതലാണിത്.















