തിരുവനന്തപുരം: 45 ഇനം ഉത്പന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ച് യുഎഇ സർക്കാർ. ഇ-സിഗരറ്റ്, മന്ത്രവാദ സാമഗ്രികൾ,ലഹരിമരുന്ന്, വ്യാജ കറൻസി, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളും കലാസൃഷ്ടികളും, ചൂതാട്ട ഉപകരണങ്ങൾ,ചുവന്ന ലേസർ പെൻ, അപകടകരമായ മാലിന്യങ്ങൾ എന്നിവ ഉൾപ്പടെ 45 ഇനം ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയുമാണ് സർക്കാർ നിരോധിച്ചിരിക്കുന്നത്.
നിയമം ലംഘിച്ച് ഇത്തരം ഉത്പന്നങ്ങൾ യുഎഇയിലേക്കു കൊണ്ടുപോവുകയോ യുഎഇയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്തുകയോ ചെയ്താൽ കടുത്ത ശിക്ഷയുണ്ടാകും. അതുകൊണ്ടുതന്നെ യുഎഇയിലേക്കു വരുന്നവർ നിരോധിത, നിയന്ത്രിത ഉൽപന്നങ്ങൾ അവരുടെ ലഗേജിൽ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉറപ്പു വരുത്തേണ്ടത് യാത്രക്കാരന്റെയും ഇറക്കുമതിക്കാരന്റെയും ഉത്തരവാദിത്വമാണെന്നും നിർദ്ദേശമുണ്ട്.
കൂടാതെ ജീവനുള്ള മൃഗങ്ങൾ, മത്സ്യങ്ങൾ, സസ്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, പടക്കങ്ങൾ, മരുന്നുകൾ, മറ്റു സ്‌ഫോടക വസ്തുക്കൾ തുടങ്ങിയ നിയന്ത്രിത ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനു മുൻകൂർ അനുമതി തേടേണ്ടത് നിർബന്ധമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കൾ കസ്റ്റംസിൽ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെയും കർശന നടപടിയുണ്ടാകും
Comments