മോസ്‌കോ: റഷ്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്ര പേടകം ലൂണ-25 നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നതിന് പിന്നാലെ റഷ്യൻ ശാസ്ത്രജ്ഞൻ കുഴഞ്ഞു വീണു. പേടകം തകർന്ന് വീണതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് മുതിർന്ന ശാസ്ത്രജ്ഞനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശാസ്ത്രജ്ഞൻ മിഖായേൽ മാറോലിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 90 വയസാണ് അദ്ദേഹത്തിന്. സോവിയറ്റ് യൂണിയന്റെ കാലം മുതൽക്കെ റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെല്ലാം തന്നെ ഭാഗമായി സേവനം അനുഷ്ഠിച്ച വ്യക്തിത്വമാണ് അദ്ദേഹം.
47 വർഷങ്ങൾക്ക് ശേഷമുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യമാണ് ഭ്രമണപഥത്തിൽ ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി ഇടിച്ചിറങ്ങിയത്. ചന്ദ്രയാൻ-3യുടെ ലാൻഡിംഗിന് മുമ്പ് ലൂണ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ലൂണയുടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണു. ലൂണയുടെ തകർച്ചയ്‌ക്ക് ശേഷം മണിക്കൂറുകൾ കഴിയവെയാണ് മിഖായേലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചാന്ദ്രദൗത്യത്തിന്റെ തിരിച്ചടി തന്നെ തകർത്തെന്നും അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നുവെന്നും മിഖായേൽ വ്യക്തമാക്കി. ‘ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്, ഞാനെങ്ങനെ ആശങ്കപ്പെടാതിരിക്കും ഇത് എന്റെ ജീവിതമായിരുന്നു. എന്നെ സംബന്ധിച്ച് ഞങ്ങളുടെ ചാന്ദ്ര ദൗത്യത്തിന്റെ അവസാന പ്രതീക്ഷയായിരുന്നു ഇത്. ഈ സംഭവം വളരെയേറെ വേദനാജനകമാണ്.’- മിഖായേൽ പ്രതികരിച്ചു.
Comments