ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ. കുളുവിലെ അന്നി മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇതേത്തുടർന്ന് ഷിംല അടക്കം ആറ് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ തുടരുന്ന മഴയും മണ്ണിടിച്ചിലും മൂലം കനത്ത നാശനഷ്ടമാണ് ഉണ്ടാകുന്നത്. ഹിമാചൽ പ്രദേശിൽ കുളുവിൽ അന്നി ബസ് സ്റ്റാൻഡിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ഈ മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുളു – മാണ്ഡി ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാൽ ട്രക്കുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.
സംസ്ഥാനത്ത് പ്രാദേശിക റോഡുകൾ ഉൾപ്പടെ ഇരുപത്തിയഞ്ചിലധികം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. മണ്ണിടിച്ചിലിൽ കനത്ത നാശനഷ്ടമുണ്ടായ ഷിംല ഉൾപ്പടെ ആറു ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകിയ മേഖലകളിൽ നിന്ന് ആളുകൾ പൂർണമായും മാറി താമസിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഷിംല, സോളൻ, മാണ്ഡി ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. ഉത്തരാഖണ്ഡിൽ ചമോലി, ഉധം സിംഗ് നഗർ മേഖലകളിലും മഴക്കെടുതിയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.
Comments