ന്യൂഡൽഹി: രാജ്യത്തിന് അഭിമാനമായി മാറിയ ചന്ദ്രയാൻ-3ന്റെ തുടരെയുള്ള പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുകയാണെന്ന് ഐഎസ്ആർഒ. ഷെഡ്യൂൾ അുസരിച്ച് എല്ലാ സംവിധാനങ്ങളും മുൻ നിശ്ചയിച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രോ വ്യക്തമാക്കി. ട്വിറ്ററിൽ (എക്സ്) പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
ലാൻഡർ മൊഡ്യൂൾ പേലോഡുകൾ ഇന്ന് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. റോവർ മൊബിലിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഛിന്നഗ്രഹങ്ങളും ചന്ദ്രനിലെ വസ്തുക്കളും ചന്ദ്രയാൻ-3 ന്റെ പ്രവർത്തനത്തിന് വെല്ലുവിളി ആകാൻ സാധ്യതയുണ്ടെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിൽ ലാൻഡറും റോവറും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും പ്രതിസന്ധികളുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
40 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. രാജ്യത്തെ ശാസ്ത്രലോകത്തിന്റെയും 140 കോടി ജനങ്ങളുടെയും കാത്തിരിപ്പിനാണ് ചന്ദ്രയാൻ ഇന്നലെ ശുഭാന്ത്യം കുറിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യവും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറിയിരിക്കുകയാണ്. ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-3 ന്റെ യാത്ര തുടങ്ങിയത്.
Comments