ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുത്തൻ ഉണർവും ഊർജവും നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യ ഇന്ന് മാറിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനിൽ സംഘടിപ്പിച്ച ‘സഹ്കാർ കിസാൻ’സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വവും ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും മൂലമാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ഇത് രാജ്യത്ത് പുതിയ ഊർജ്ജവും ആത്മവിശ്വാസവും പകർന്ന് നൽകുകയാണ് അമിത് ഷാ പറഞ്ഞു.
ചന്ദ്രയാൻ-3 ന്റെ ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമാദി ഇന്ന് ബെംഗളൂരുവിലെത്തി. ഇസ്രോ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചു. ചന്ദ്രനിൽ നിന്നും പകർത്തിയ ചിത്രവും വീഡിയോകളും പ്രധാനമന്ത്രിയ്ക്ക് മുന്നിൽ സ്ക്രീനിൽ പ്രദർശിപ്പിച്ചു. കണ്ണ് നിറഞ്ഞ് ശബ്ദമിടറിയാണ് അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തത്.
ചന്ദ്രയാന്റെ ലാൻഡിംഗ് ദിവസമായ ഓഗസ്റ്റ് 23 ഇനി മുതൽ ‘ദേശീയ ബഹിരാകാശ ദിനം’ ആയി അറിയപ്പെടും. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി പോയിന്റ്’ എന്നും ചന്ദ്രയാൻ-2 പരാജയപ്പെട്ട ഇടം ‘തിരംഗ പോയിന്റ്’ എന്നും അറിയപ്പെടും. ശിവശക്തി പോയിന്റ് വരും തലമുറകളെ ശാസ്ത്രം ഉപയോഗിക്കുന്നതിന് വേണ്ടി പ്രചോദിപ്പിക്കും. ഒരു രാഷ്ട്രത്തിന്റെ മുഴുവൻ അഭിമാനമാണിത്. ദേശീയ പ്രൗഢി വാനോളം എത്തിച്ചിരിക്കുകയാണ് ചന്ദ്രയാൻ -3ന്റെ വിജയദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments