കാബൂൾ: അഫ്ഗാനിലെ വിദ്യാർത്ഥിനികൾ വിദേശത്ത് പോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ സർക്കാർ. വിദ്യാർത്ഥിനികൾക്ക് കോളേജ് പഠനം വിലക്കിയതോടെ വിദേശ സർവകലാശാലകളിൽ സ്കോളർഷിപ്പിന് ശ്രമിച്ച് പലരും പഠിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് താലിബാൻ ഇപ്പോൾ വിലക്കിയിരിക്കുന്നത്.
ബിരുദ പഠനത്തിന് വിദ്യാർത്ഥിനികൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ദുബായ് സർവ്വകലാശാലയിൽ പഠിക്കുന്നതിനായി 100 വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് ലഭിച്ചത്. ഷെയ്ഖ് ഖലാഫ് അഹ്മദ് അൽ ഹബതൂർ എന്ന കോടീശ്വരനാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ഈ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചത്. ഇതിൽ ചിലർ പഠനത്തിനായി ദുബായിൽ എത്തുകയും ചെയ്തു.
എന്നാൽ, പോകുന്നതിന് കാലതാമസം വന്ന ചിലർ ഇപ്പോൾ ഇപ്പോൾ ടിക്കറ്റും വിസയുമായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് താലിബാൻ വിചിത്ര നടപടി സ്വീകരിച്ചത്. വിദേശ പഠനത്തിനാണെന്ന് മനസിലായതോടെ വിദ്യാർത്ഥിനികളെ തിരികെ അയക്കുകയാണെന്നാണ് പരാതി. സ്റ്റുഡൻ്റ് വിസയിൽ രാജ്യം വിടാൻ വിദ്യാർത്ഥിനികൾക്ക് അനുവാദമില്ലെന്ന് താലിബാൻ അവകാശപ്പെടുന്നു. ഇതുചൂണ്ടിക്കാട്ടി ഏകദേശം 60ഓളം പേരെ തിരികെ അയച്ചു എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ത്രീകൾ ഒറ്റയ്‌ക്ക് വിദേശത്ത് പോകരുതെന്നാണ് താലിബാന്റെ നിയമം. പിതാവ്, സഹോദരൻ, ഭർത്താവ് എന്നിവരിൽ ആരെങ്കിലും ഒപ്പമുണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് യാത്ര ചെയ്യുവാൻ അനുവാദമുള്ളൂ. നിലവിൽ മടക്കി അയച്ചവരിൽ പലരും ആൺതുണ ഉണ്ടായിരുന്നവരാണെന്നാണ് റിപ്പോർട്ട്.
Comments