തൃശൂർ: തിരുവോണദിനത്തിൽ നിരാഹാര സമരവുമായി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി വടക്കേത്തല ജോഷി. ശാരീരിക അസ്വസ്ഥതകൾ മൂലം സ്വന്തം വീട്ടിലാണ് നിരാഹര സമരം നടത്തുന്നത്. രാവിലെ 7 മണി മുതൽ വൈകീട്ട് 7 വരെ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് ജോഷിയുടെ വീട്ടിൽ എത്തുന്നത്.
ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റതുൾപ്പടെ 90 ലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ ജോഷി നിക്ഷേപിച്ചിരുന്നത്.തുക പിൻവലിക്കാനുള്ള ശ്രമങ്ങൾ തുടരെ നടത്തിയിട്ടും മൂന്നിലൊന്നു പോലും ലഭിച്ചിട്ടില്ല. നിക്ഷേപിച്ച പണം പിൻവലിക്കാനോ പലിശ വാങ്ങുവാനോ ബാങ്കിൽ എത്തിയാൽ ജീവനക്കാരുടെ അധിക്ഷേപത്തിന് ഇരയാവേണ്ട അവസ്ഥയാണെന്ന് ജോഷി പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ജോഷിയുടെ നിരാഹാര സമരം. ഇത് സമരത്തിന്റെ ആദ്യഘട്ടമാണെന്നും പണം കിട്ടിയില്ലെങ്കിൽ തുടർസമരങ്ങൾ ഉണ്ടാകുമെന്നും ജോഷി കൂട്ടിച്ചേർത്തു.
ഒരു അപകടത്തെ തുടർന്ന് എട്ടുവർഷം കിടപ്പിലായിരുന്ന ജോഷി 2010 മുതൽ
എം പാനൽ കോൺട്രക്ടാറായി ജോലി ചെയ്തു വരികയാണ്. ഇതിനിടയിൽ രണ്ട് തവണ ട്യൂമറിന്റെ പിടിയിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ഒരു ചെവിയുടെ കേൾവിശക്തിയും നഷ്ടമായി. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ അനുഭവിക്കുന്ന ജോഷി അതെല്ലാം വകവെയ്‌ക്കാതെയാണ് നിരാഹാര സമരം നടത്തുന്നത്.
Comments