60 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോർമ്മകളുമായി കുവി എന്ന നായ ക്യാമറയ്‌ക്ക് മുന്നിലേക്ക്. നാടിനെ ഞെട്ടിച്ച ദുരന്തം നടന്ന് ദിവസങ്ങൾക്ക് ശേഷം കളിക്കൂട്ടുക്കാരിയുടെ മൃതദേഹം വീണ്ടെടുക്കാൻ പോലീസിനെ സഹായിച്ചതോടെയാണ് കുവി ശ്രദ്ധേയനായത്. മൃതദേഹം കിട്ടുംവരെ പുഴയരികിൽ കാത്തിരിക്കുന്ന കാഴ്ച തന്നെ കരളലയിക്കുന്നതായിരുന്നു. ദുരന്തം നടന്ന് മൂന്ന് വർഷം പിന്നിടുമ്പോഴാണ് കുവി ക്യാമറയ്‌ക്ക് മുന്നിലെത്തുന്നത്.
ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നജസ്’ എന്ന സിനിമയിലൂടെയാണ് കുവി സ്‌ക്രീനിലെത്തുക. മുഴുനീള വേഷമാണ് ചിത്രത്തിൽ കുവിക്കുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്. വരും ദിവസം ചിത്രീകരണം കോഴിക്കോട് തുടങ്ങും. കുറച്ച് നാളായി ചിത്രത്തിന് വേണ്ടിയുള്ള പരിശീലനത്തിലാണ് കുവി.
ദുരന്തത്തിന് ശേഷം 2021 മുതൽ കുവി ആലപ്പുഴയിലെ ചേർത്തലയിലാണ്. പോലീസ് സേനയിൽ നായപരിശീലകനായ അജിത് മാധവനാണ് ചേർത്തലയിൽ എത്തിച്ച് സംരക്ഷിക്കുന്നത്. അജിതാണ് അഭിനയത്തിനായി കുവിക്ക് പരിശീലനം നൽകുന്നത്. കുവിയെ തേടി കൂടുതൽ അവസരങ്ങൾ എത്തുന്നുണ്ടെന്ന് അജിത് പറയുന്നു. ഇതിനൊപ്പം കുവിയുടെ കഥ തന്നെ സിനിമയാക്കാനുള്ള ഒരുക്കവും പുരോഗമിക്കുന്നുണ്ട്.















