തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചറിന് ദാരുണാന്ത്യം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി പൊകലപ്പാറയിലാണ് സംഭവം. കാടിനുള്ളിൽ പരിശോധനയ്‌ക്ക് പോയതായിരുന്നു വനം വകുപ്പ് സംഘം. ഇതിനിടെ കാടിനകത്ത് വെച്ച് മോഴയാനയുടെ മുന്നിൽ പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം 3 മണിയോടെ പച്ചിലകുളം – കരടിപ്പാറ ഭാഗത്തു വെച്ചാണ് സംഭവം നടന്നത്.
ഇവിടെയുള്ള പ്രദേശങ്ങളിൽ ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണമുണ്ടായി. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന തകർത്തത്. അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാമഗ്രികളെല്ലാം തകര്‍ത്തു. വീട്ടിലാരും ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
പ്രദേശത്ത് നാളുകളായി റബര്‍ തോട്ടത്തില്‍ പത്തില്‍ പരം കാട്ടാനകള്‍ സ്ഥിരം തമ്പടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. രാത്രിയും പകലും ആനകള്‍ ഒറ്റയ്‌ക്കും കൂട്ടമായും ലയത്തിനടുത്ത് വരുന്നത് പതിവായതിനാൽ ഭീതിയോടെയാണ് തൊഴിലാളികളും കുടുംബങ്ങളും ഇവിടെ കഴിച്ചുകൂട്ടുന്നത്. ആനയെ ഭയന്ന് പകല്‍ സമയങ്ങളില്‍ പോലും കുട്ടികൾ പുറത്തിറങ്ങാറില്ല. എന്നാൽ ആനശല്യം രൂക്ഷമാണെന്ന് കാണിച്ച് പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും സൗരോര്‍ജ്ജ വേലി സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
Comments