ബെയ്ജിംഗ് : ജി 20 ഉച്ചകോടിക്ക് ഇന്ത്യ വിജയകരമായി ആതിഥേയത്വം വഹിച്ചത് ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. എന്നാൽ, സ്വന്തം അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ ജി20 ഉച്ചകോടി ഉപയോഗിക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം. ഉച്ചകോടിയിൽ തങ്ങളുടെ താൽപ്പര്യങ്ങൾ ഉന്നയിച്ചും ചൈന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയും ഇന്ത്യ ചൈനയെ വഞ്ചിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.
തർക്ക പ്രദേശങ്ങളിൽ (കാശ്മീർ, അരുണാചൽ പ്രദേശ്) ജി-20 മീറ്റിംഗുകൾ സംഘടിപ്പിച്ച്, ആ പ്രദേശങ്ങളിൽ അധിനിവേശം ഉറപ്പിക്കാൻ ഇന്ത്യ ശ്രമിച്ചുവെന്നും ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു . “സ്വന്തം അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ G20 പ്ലാറ്റ്ഫോം ഉപയോഗിച്ചു . ചൈന വിരുദ്ധ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിലൂടെ ഇന്ത്യ ജി 20 യുടെ ഐക്യം തകർക്കുകയും ചൈനയുടെ താൽപ്പര്യങ്ങളെ ഹനിക്കുകയും ചെയ്തു” എന്നാണ് ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ഇന്റർനാഷണൽ റിലേഷൻസ് അതിന്റെ ലേഖനത്തിൽ പറഞ്ഞത്.
ജി-20 സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യ പ്രഖ്യാപിച്ചത് ചൈനയ്ക്ക് തിരിച്ചടിയായിരുന്നു . മിഡിൽ ഈസ്റ്റിനും യൂറോപ്യൻ രാജ്യങ്ങൾക്കും പുറമെ അമേരിക്കയും ഈ പദ്ധതിയിൽ ഒരു പ്രധാന പങ്കാളിയാണ്. പശ്ചിമേഷ്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക സംയോജനത്തിന് വരും കാലങ്ങളിൽ ഇന്ത്യ ഫലപ്രദമായ മാധ്യമമാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് ലോകമെമ്പാടുമുള്ള കണക്റ്റിവിറ്റിക്കും വികസനത്തിനും സുസ്ഥിരമായ ദിശാബോധം നൽകും.
Comments