ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹനും, പ്രമോദ് സാവന്തും, മുൻമുഖ്യമന്ത്രി യെദ്യൂരപ്പയും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഭാര്യ സാധന സിങ് ചൗഹാനും മകൻ കുനാൽ ചൗഹാനുമൊപ്പമാണ് മഹാകാൽ ദർശനം നടത്തിയത്. അദ്ദേഹം കുടുംബത്തോടൊപ്പം ശ്രീകോവിലിലും നന്ദിഹാളിലും 40 മിനിറ്റോളം പ്രാർത്ഥന നടത്തി.
തുടർച്ചയായ മൂന്നാം തിങ്കളാഴ്ചയാണ് അദ്ദേഹം ഉജ്ജയിനിൽ ദർശനം നടത്തിയത്. നേരത്തെ, ഓഗസ്റ്റ് 28 ന് ഭാര്യയ്‌ക്കൊപ്പം മഹാകാലിൽ എത്തിയിരുന്നു. സെപ്റ്റംബർ 4-ന് ഉജ്ജയിനിയിൽ എത്തിയതിന് പിന്നാലെയാണ് ഇന്നത്തെ സന്ദർശനം. തുടർന്ന് ക്ഷേത്രദർശനത്തിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മാദ്ധ്യമങ്ങളോടും പ്രതികരിച്ചു.
സംസ്ഥാനത്ത് വെള്ളമില്ലാത്തതിനാൽ പട്ടിണി സാഹചര്യം ഉണ്ടായിരുന്നു. ഈ പ്രതിസന്ധിയെ തുടർന്ന് ‘കഴിഞ്ഞ തിങ്കളാഴ്ച, മഹാകാലിൽ അഭയം തേടി മഴയ്‌ക്കായി പ്രാർത്ഥിച്ചു. നിലവിൽ മഴ പ്രതിസന്ധി നീങ്ങിയെന്നും ശിവരാജ് പറഞ്ഞു. അതിനാലാണ് മഹാകാളനെ നന്ദി അറിയിക്കാൻ എത്തിയത്. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ, ഐശ്വര്യവും ക്ഷേമവും ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥനയെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. ‘സനാതന ധർമ്മത്തിന് നേരെ വിരൽ ചൂണ്ടിയവരുണ്ട്, പക്ഷേ സനാതനത്തെ നശിപ്പിക്കാൻ കഴിഞ്ഞില്ല. സനാതനത്തെ ആരും അപമാനിക്കരുത്, അത് വെച്ചുപൊറുപ്പിക്കില്ലെന്നും ശിവരാജ് പറഞ്ഞു.
മുഖ്യമന്ത്രി ശിവരാജിന് പിന്നാലെ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയും മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി. അദ്ദേഹവും കുടുംബത്തോടൊപ്പമാണ് എത്തിയത്. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രം ഒരു ചരിത്ര സ്ഥലമാണെന്നും എന്റെ കുടുംബത്തോടൊപ്പം മഹാകൽ ദർശനം നടത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
നേരത്തെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുലർച്ചെ നടന്ന ഭസ്മ ആരതിയിൽ പങ്കെടുത്തിരുന്നു. മന്ത്രി വിശ്വജിത് റാണെ, ബിജെപി ജനറൽ സെക്രട്ടറി ദാമോദർ നായിക്, എംഎൽഎ ദിവ്യ റാണെ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. ബാബ മഹാകാളിനെ ദർശിച്ച് അനുഗ്രഹം തേടാനാണ് ക്ഷേത്ര സന്നിധിയിലെത്തിയതെന്നും എല്ലാവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
Comments