ശ്രീനഗർ: ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിനിടെ ഇന്ത്യൻ ആർമി നായ കൊല്ലപ്പെട്ടു. വർഷങ്ങളോളം ഇന്ത്യൻ ആർമിയുടെ ഭാഗമായിരുന്ന കെന്റ് എന്ന നായയാണ് കൊല്ലപ്പെട്ടത്. കരസേനാ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനിടെയാണ് കെന്റിന് വെടിയേറ്റത്. രജൗരി ജില്ലയിലെ നർല ബംബൽ ഏരിയയിലെ ഓപ്പറേഷനിൽ കെന്റ് മുന്നിലായിരുന്നുവെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
സൈനികരെ മുന്നിൽ നിന്ന് നയിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. നാല് വർഷത്തെ സേവനത്തിനിടെ കെന്റ് നിരവധി ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 21 ആർമി ഡോഗ് യൂണിറ്റിൽ നിന്നുള്ള നായയാണ് കൊല്ലപ്പെട്ട കെന്റ്. ഇന്ത്യൻ ആർമിയുടെ ഓപ്പറേഷനിൻ കെന്റ് സജീവ സാന്നിധ്യമായിരുന്നു.
ജമ്മുകശ്മീർ പോലീസും ഇന്ത്യൻ സൈന്യവും ചേർന്ന് രജൗരി മേഖലയിൽ നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കും ജമ്മുകശ്മീർ പോലീസിലെ ഒരു സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. രജൗരി പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ഇന്ത്യൻ ആർമിയും ചേർന്ന് ഭീകരർ ഒളിച്ചിരുന്ന പ്രദേശത്ത് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കശ്മീരിലെ അനന്ത്‌നാഗിൽ നടന്ന ഏറ്റുമുട്ടലിൽ 28 ആർമി ഡോഗ് യൂണിറ്റിലെ ഇന്ത്യൻ ആർമി ഡോഗായ ‘സൂം’ന് ജീവൻ നഷ്ടപ്പെട്ടിരുന്നു. രണ്ട് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് സൂം മരണപ്പെട്ടത്.
Comments