മരങ്ങളെ ദൈവങ്ങളായി ആരാധിക്കുന്ന പ്രശസ്ത ക്ഷേത്രമാണ് ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം. നിരവധി ഐതിഹ്യങ്ങളാലും വിശ്വാസങ്ങളാലും സമ്പൂർണമാണിവിടം. 2,700 വർഷത്തിലേറെ പഴക്കമുള്ള ഭഗവതി ക്ഷേത്രം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടാൽ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിലെ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള മരങ്ങളെ ആരാധിക്കുന്നു എന്നതാണ് ഇരിങ്ങോൾ കാവ് ക്ഷേത്രത്തിലെ പ്രധാന സവിശേഷത. കംസൻ നിഷ്‌ക്രൂരമായി കൊല്ലാൻ ശ്രമിച്ച നന്ദഗോപന്റെയും യശോദയുടെയും കുഞ്ഞാണ് ദേവി എന്നാണ് വിശ്വസിക്കുന്നത്. കൃഷ്ണനാൽ വധിക്കപ്പെടുമെന്ന ഭയത്തിൽ കംസൻ വർഷങ്ങളോളം തടവിലാക്കിയവരാണ് വസുദേവനും ദേവകിയും. അവർ ജന്മം നൽകിയ ഏഴ് കുഞ്ഞുങ്ങളെയാണ് കംസൻ വധിച്ചത്.
തന്റെ ഏഴ് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കംസന്റെ കൈയ്യിൽ നിന്ന് എട്ടാമത്തെ കുഞ്ഞായ കൃഷ്ണനെ രക്ഷിക്കണമെന്ന് വാസുദേവൻ തീരുമാനിച്ചു. കൃഷ്ണനെ വൃന്ദാവനത്തിലേക്ക് കൊണ്ട് പോകുകയും അതിന് പകരമായി നന്ദഗോപനും യശോദയ്‌ക്കും ജനിച്ച പെൺകുട്ടിയെ കംസന്റെ മുന്നിൽ കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇത് വാസുദേവന്റെയും ദേവകിയുടെയും പുത്രനല്ലെന്ന് മനസിലായിട്ടും പെൺകുഞ്ഞിനെ കൊല്ലാൻ കംസൻ തീരുമാനിക്കുകയായിരുന്നു.
കംസൻ എടുത്തെറിയാൻ ശ്രമിച്ചതും കുഞ്ഞ് ആകാശത്തേക്ക് ഉയർന്ന് പൊങ്ങുകയും ദീപമായി മാറുകയും ചെയ്തു. ആ ദീപം ആദ്യം പ്രകാശിച്ച ഇടമാണ് ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്നാണ് ഐതിഹ്യം. ദേവിയുടെ അനുഗ്രഹം സ്വീകരിക്കാനെത്തുന്ന ദേവന്മാർ വൻ മരങ്ങളുടെയും ചെടികളുടെയും രൂപത്തിൽ ദേവിയ്‌ക്ക് ആവരണം തീർത്തതായാണ് വിശ്വസിക്കുന്നത്. വർഷങ്ങൾക്ക് ശേഷം പ്രദേശം വലിയ വനമായി മാറി. ഐതിഹ്യങ്ങളും വിശ്വാസങ്ങളും കൊണ്ട് സമ്പൂർണമായതിനാൽ ക്ഷേത്രത്തിന് ചുറ്റുമുള്ള കാടുകളോ പിഴുതു വീഴുന്ന മരങ്ങളോ പോലും പ്രദേശത്ത് നിന്ന് നീക്കം ചെയ്യാറില്ല.















