ടി സതീശൻ എഴുതുന്നു
പി.പി. മുകുന്ദന്‍
ജനനം : ഡിസംബര്‍ 9, 1946 കണ്ണൂര്‍ ജില്ലയില്‍ മണത്തണ ഗ്രാമത്തില്‍.
മാതാപിതാക്കള്‍ : നെടുവീട്ടില്‍ കൃഷ്ണന്‍ നായര്‍, കുളങ്ങരയത്ത്കല്ല്യാണി അമ്മ.
പി.പി. മുകുന്ദന്‍ എന്ന മുകുന്ദേട്ടന്‍ 1960 ലാണ് സംഘത്തില്‍ ചേര്‍ന്നത്. പി. നാരായണ് ജി കണ്ണൂര്‍ ജില്ല പ്രചാരക് ആയിരിക്കുമ്പോഴാണ് മുകുന്ദേട്ടന്‍റെ ഗ്രാമമായ മണത്തണയില്‍ സംഘ ശാഖ തുടങ്ങിയത്. തുടക്കം മുതല്‍ മുകുന്ദേട്ടന്‍ ശാഖാ കാര്യങ്ങളില്‍ സജീവമായിരുന്നു. ആ കാലത്ത് ശാഖ സന്ദര്‍ശിച്ച അന്നത്തെ പ്രാന്ത് കാര്യവഹ് (കേരളവും തമിഴ്നാടും ചേര്‍ന്ന് അന്ന് സംഘടനാ തലത്തില്‍ ഒരു സംസ്ഥാനമായിരുന്നു) അന്തരിച്ച ദക്ഷിണാമൂര്‍ത്തി (അണ്ണാജി) താമസിച്ചത് മുകുന്ദേട്ടന്റെ വീട്ടിലായിരുന്നു എന്നു പി. നാരായണ് ജി ഓര്‍ക്കുന്നു. ഭാസ്ക്കര്‍ റാവുജി, മാധവ്ജി, (ചോട്ടാ)രാമചന്ദ്രന്‍ ചേട്ടന്‍ തുടങ്ങി നിരവധി മുതിര്‍ന്ന പ്രചാരകന്‍മാര്‍ക് മുകുന്ദേട്ടന്റെ വാല്‍സല്ല്യനിധിയായിരുന്ന അമ്മ ആതിഥ്യമരുളി.
രണ്ടു വര്‍ഷത്തിന് ശേഷം ഇരിട്ടിയില്‍ പ്രാഥമിക ശിക്ഷാ ശിബിരത്തില്‍ (ഐടിസി) മുകുന്ദന്‍ പങ്കെടുത്തു. 1965 ആദ്യം പ്രചാരകനായി. കണ്ണൂര്‍ ജില്ല കാര്യാലയത്തില്‍ താമസിച്ചു കൊണ്ടാണ് പ്രചാരകവൃത്തി തുടങ്ങിയത്. പിന്നീട് 1965ല്‍ കാലടിയില്‍ നടന്ന, കേരള സംസ്ഥാനത്തിന്റെ ആദ്യ സംഘ ശിക്ഷ വര്‍ഗില്‍ (ഓടിസി) പ്രഥമ വര്‍ഷം പരിശീലനം തേടി. ആ ശിബിരം നടക്കുന്നതിനിടെ മുകുന്ദേട്ടന് പോലീസില്‍ ജോലി കിട്ടിയതായി വിവരം ലഭിച്ചു. മുതിര്‍ന്ന പ്രചാരകന്‍മാരുമായി ആശയവിനിമയം നടത്തിയ ശേഷം മുകുന്ദേട്ടന് എടുത്ത തീരുമാനം ഉദ്യോഗം മാറ്റിവെച്ചു പ്രചാരക ജീവിതം തുടരാനായിരുന്നു എന്നു നാരായണ്‍ ജി രേഖപ്പെടുത്തിയിട്ടുണ്ട്.
1966ല്‍ അദ്ദേഹം ചെങ്ങന്നൂര്‍ താലുക്ക് പ്രചാരകനായി നിയോഗിക്കപ്പെട്ടു. 1971 വരെ അദ്ദേഹം ചെങ്ങന്നൂരില്‍ തുടര്‍ന്നു. ആ കാലത്ത് അദ്ദേഹം വളര്‍ത്തിയെടുത്തവരില്‍ പ്രമുഖരാണ് ഇന്നത്തെ ബഹു. ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, പ്രമുഖ പത്രപ്രര്‍ത്തകനും ‘ഓര്‍ഗനൈസര്‍’ വാരികയുടെ മുന്‍ ചീഫ് എഡിറ്ററും ഇപ്പോള്‍ ബിജെപിയുടെ പരിശീലന-ബൗദ്ധിക വിഭാഗങ്ങളുടെ തലവനുമായ ഡോ. ആര്‍. ബാലശങ്കര്‍.
1971ല്‍ മുകുന്ദേട്ടന്‍ ആലുവ താലൂക് പ്രചാരകനായി നിയോഗിക്കപ്പെട്ടു. 1972ല്‍ സി.പി. ജനാര്‍ദ്ദനന്‍ (ജനേട്ടന്‍) മലപ്പുറം ജില്ല പ്രചാരക് ആയി ചുമതലയേറ്റത്തിനെ തുടര്‍ന്നു മുകുന്ദേട്ടന്‍ തൃശ്ശൂര്‍ ജില്ല പ്രചാരക് ആയി നിയോഗിക്കപ്പെട്ടു. ജനേട്ടന്‍ കൊണ്ട് വന്ന സംഘവികാസത്തിന്റെ ഉണര്‍വ്വിനെ അദ്ദേഹം അതിദൂരം മുന്നോട്ടു കൊണ്ട് പോയി. ആ കാലത്താണ് കേരളത്തിലെ മണ്ഡല്‍ കാര്യവാഹ് ഉപരി പ്രവര്‍ത്തകരുടെ, 2500 പേര്‍ പങ്കെടുത്ത, മൂന്ന് ദിവസത്തെ പ്രാന്തീയ ശിബിരം തൃശ്ശൂരില്‍ സംഘടിപ്പിക്കപ്പെട്ടത്. ആയിരങ്ങള്‍ പങ്കെടുത്ത പഥസഞ്ചലനവും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി അമ്മമാരും അനുഭാവികളും ഉള്‍പ്പെടെ 70,000ല്‍ അധികം പേര്‍ പങ്കെടുത്ത മഹാസാംഘിക്കും ജില്ലയിലെ പ്രവര്‍ത്തനത്തിന്റെ സംഘാടക മിഴിവിന്റെ തെളിവുകളായിരുന്നു. അതിന്റെ ചുക്കാന്‍ പിടിച്ചത് ശ്രീ മുകുന്ദേട്ടനും. 1975 ഫെബ്രുവരി 7 – 8 – 9 തീയതികളായിരുന്നു ആ ശിബിരവും പരിപാടികളും.
1975 ജൂണ്‍ 25നു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ മറ്റ് പ്രചാരകന്മാരെ പോലെ മുകുന്ദേട്ടനും ഒളിവില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം അറസ്റ്റിലായി. അദ്ദേഹം മിസ പ്രകാരം ജയിലിലായി. തെരെഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇന്ദിര ഗാന്ധി രാജി വെക്കുന്നതിന് മുന്പ് അടിയന്തിരാവസ്ഥയും സംഘനിരോധനവും പിന്‍വലിച്ചു, അപ്പോള്‍ മാത്രമാണ് പ്രാന്ത കാര്യവാഹ് അഡ്വൊ. ടി.വി. അനന്തന്‍, വി..രാധാകൃഷ്ണ ഭട്ട്ജി, വൈക്കം ഗോപകുമാര്‍, ജി. മഹാദേവന്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനു സ്വയംസേവകര്‍ക്കൊപ്പം ശ്രീ മുകുന്ദനും ജയില്‍ വിമോചിതനായത്. പിന്നീട് 1981 വരെ തൃശ്ശൂര്‍ ജില്ല പ്രചാരകായി മുകുന്ദേട്ടന്‍ തുടര്‍ന്നു.
തുടര്‍ന്നു മുകുന്ദേട്ടന്‍ കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട് റവന്യൂ ജില്ലകള്‍ ഉള്‍പ്പെട്ട കോഴിക്കോട് വിഭാഗ് പ്രചാരകനായി നിയോഗിക്കപ്പെട്ടു. സംഘപരിവാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നുറപ്പിച്ചു സിപിഎം തേർവാഴ്ച നടത്തുനിന്ന കാലമായിരുന്നു അത്. തീർച്ചയായും അതിനെ പ്രതിരോധിക്കുകയും ചെയ്തു. അത് പലപ്പോഴും സിപിഎമ്മുമായി സംഘർഷത്തിലേക്ക് നയിച്ചു. പിന്നീട് അദ്ദേഹം തിരുവനന്തപുരം, കൊല്ലം റവന്യൂ ജില്ലകള്‍ ഉള്‍പ്പെട്ട തിരുവനന്തപുരം വിഭാഗ് പ്രചാരകനായി. ആ കാലത്താണ് ചരിത്രപ്രസിദ്ധമായ ഹിന്ദു സംഗമം തിരുവനന്തപുരത്ത് നടന്നത്. ഏപ്രില്‍ 6നു. തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള റവന്യൂ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് ഗണവേഷധാരികളുടെ പഥസഞ്ചലനം അനന്തപുരിയെ പുളകം കൊള്ളിച്ചു. തുടര്‍ന്ന് നടന്ന മഹാസംഗമത്തില്‍ അമ്മമാരും അനുഭാവികളും ഉള്‍പ്പെടെ ലക്ഷങ്ങള്‍ പങ്കെടുത്തു. പൂജനീയ സര്‍സംഘ്ചാലക് ആദരണീയ ബാലസാഹേബ് ദേവറസ്സിനെ ഒരു നോക്കു കാണാനും അദ്ദേഹത്തെ കേള്‍ക്കാനും വന്നവരെ ഉള്‍ക്കൊള്ളാനാകാതെ പുത്തരിക്കണ്ടം മൈതാനം നിറന്നു തുളുമ്പി. ആ മഹനീയ പരിപാടിയുടെ സംഘാടനത്തിലും മുകുന്ദേട്ടന്റെ കരുത്തുറ്റ നേതൃത്വം തെളിയിക്കപ്പെട്ടു. (തുടര്‍ന്നു ആ മാസം 9 നു കണ്ണൂരും കാസറഗോഡ് മുതല്‍ പാലക്കാട്-മലപ്പുറം ജില്ലകള്‍ വരെയുള്ള പ്രദേശത്തിലും നിന്നുള്ളവര്‍ക്കായി അത് പോലുള്ള ഒരു മഹനീയ പരിപാടി കണ്ണൂരും നടന്നു).
1987ഓടെ മുകുന്ദേട്ടന്‍പ്രാന്ത് സമ്പര്ക്ക് പ്രമുഖ് ആയി നിയോഗിക്കപ്പെട്ടു. ആ കാലത്തോടെ അദ്ദേഹത്തിന്റെ സമ്പര്ക്ക വൈദഗ്‌ദ്ധ്യം എന്തെന്ന് കേരളം അറിഞ്ഞു. പണ്ഡിതര്‍, പാമരര്‍, അക്കാഡെമിഷ്യന്‍മാര്‍, വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍, വിവിധ പ്രൊഫഷനുകളിലെ പ്രമുഖര്‍, സിനിമരംഗത്തെ ഉന്നത ശ്രേണിയിലുള്ള നടീ-നടന്മാര്‍ സംവിധായകര്‍, ആദ്ധ്യാത്മിക ആചാര്യന്‍മാര്‍ എന്നിങ്ങിനെ സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ളവര്‍ അങ്ങിനെ എല്ലാവരും അഃദ്ദേഹത്തിന്റെ സമ്പര്‍ക്ക വലയത്തില്‍ വന്നു. അങ്ങിനെ അദ്ദേഹം എല്ലാവരുടെയും “മുകുന്ദേട്ടന്‍” ആയിമാറി. അദ്ദേഹത്തെ ‘മുകുന്ദേട്ടന്’ എന്നു വിളിക്കുന്ന മുഖ്യമന്ത്രി പോലും സംസ്ഥാനത്തുണ്ടായി.
ആ സമ്പര്‍ക്കശൈലി അദ്ദേഹത്തെ വ്യത്യസ്തമായ പുതിയ ചുമതലകളില്‍ എത്തിച്ചു. ബിജെപിക്കു ഒരു സംസ്ഥാന സംഘടനാ കാര്യദര്‍ശിയെ വേണ്ടി വന്നപ്പോള്‍, 1991ല്‍ അദ്ദേഹം അതിനായി നിയോഗിക്കപ്പെട്ടു. അതിനായി സംഘത്തിന് രണ്ടു വട്ടം ചിന്തിക്കേണ്ടി വന്നില്ല. സംഘ പ്രചാരക് എന്നാല്‍ ഏത് രംഗത്തിനും ‘’ഫിറ്റ്” ആയ പ്രവര്‍ത്തകന്‍ എന്നാണ് അദ്ദേഹം തെളിയിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ രാഷ്‌ട്രീയ രംഗത്ത് അദ്ദേഹത്തീന്‍റെ കഴിവുകള്‍ മൊത്തം കേരളത്തിന്റെയും ശ്രദ്ധാകേന്ദ്രമായി. അസംഖ്യം യുവാക്കളെയാണ് അദ്ദേഹം ആ കാലത്ത് സംഘടനയില്‍ വളര്‍ത്തിക്കൊണ്ടുവന്നത്.
അതോടെ സംസ്ഥാനത്തിന് പുറത്തും അദ്ദേഹത്തിന്‍റെ സേവനം വേണം എന്ന സ്ഥിതി വന്നു. 2004ല്‍ മുകുന്ദേട്ടന്‍ ബിജെപിയുടെ കേരളവും തമിഴ്നാടും ചേര്‍ന്ന ദക്ഷിണ പ്രദേശത്തിന്റെ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശിയായി നിയമിക്കപ്പെട്ടു. അതോടെ അദ്ദേഹം തമിഴകത്തിന്റെയും മുകുന്ദേട്ടനായി മാറി.
1991ല്‍ അന്നത്തെ ബിജെപി പ്രസിഡന്‍റ് മുരളി മനോഹർ ജോഷിജി കന്യാകുമാരി – ജമ്മു യാത്ര നടത്തിയപ്പോള്‍ കേരളത്തില്‍ അതിന്റെ ചുമതല മുകുന്ദേട്ടനായിരുന്നു. തുടക്കം മുതല്‍ അവസാനം വരെ യാതയുടെ ചുമതല നരേന്ദ്ര മോദിജിക്കും. മുകുന്ദേട്ടന്‍ പാര്‍ട്ടിയുടെ കേരള സംസ്ഥാന സംഘടനാ സെക്രെട്ടറി ആയിരിക്കുമ്പോള്‍ മോദിജി ഗുജറാത്തില്‍ അതേ ചുമതല വഹിക്കുകയായിരുന്നു. ദീര്‍ഘകാലം മുകുന്ദേട്ടന്‍ പാര്‍ട്ടിയുടെ ദേശീയ എക്സിക്ക്യൂറ്റീവ് അംഗമായിരുന്നു. ആ കാലത്ത് മോദിജി പാര്‍ട്ടിഉടെ കേന്ദ്ര നേതൃത്വത്തിലെത്തി. മോദിജിക്ക് തന്റെ പഴയ സഹപ്രവര്‍ത്തകനോടുള്ള അടുപ്പം അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തില്‍ നിന്നു വ്യക്തമാണ്.
ഇതിനിടെ സാമ്പത്തിക ക്ലേശങ്ങളില്‍ ബുദ്ധിമുട്ടിയിരുന്ന “ജന്‍മഭൂമി”യെ രക്ഷിക്കുക എന്ന ദൗത്യവുമായി അദ്ദേഹത്തിന് ദിനപ്പത്രത്തിന്റെ എംഡി എന്ന ചുമതലയും വഹിക്കേണ്ടി വന്നു. കെഎഫ്സി വായ്പ്പ എന്നിങ്ങിനെ നിരവധി ബാധ്യതകള്‍ ജന്‍മഭൂമിയെ അലട്ടിയിരുന്ന കാലം. പക്ഷേ, മുകുന്ദേട്ടന്‍ – അപ്പുച്ചേട്ടൻ ടീം കാറ്റും കോളും നിറഞ്ഞ ആ കാലത്തെ സുധീരം നേരിട്ടു. അപ്പുച്ചേട്ടന്‍ (എം. മോഹന്‍) അന്നത്തെ ജനറല്‍ മാനേജരായിരുന്നു. ആ കാലത്ത് ജന്‍മഭൂമി പ്രെസ്സില്‍ തീപ്പിടുത്തവും ഉണ്ടായി. പക്ഷേ മേല്പറഞ്ഞ മാനേജ്മെന്‍റ് ടീമിന്റെ അനിതരസാധാരണമായ നേതൃത്വം അന്നത്തെ പത്രം പോലും മൂടക്കാതെ പുറത്തിറക്കി.
ശേഷം 2007 മുതല്‍ സംഘടനാ ചുമതല ഒന്നും ഇല്ലാതെയാണെങ്കിലും അദ്ദേഹം കേരളത്തിലെ സംഘ-ബിജെപി പ്രവര്‍ത്തകരുടെ സ്വന്തം മുകുന്ദേട്ടനായി അദ്ദേഹം അവരുടെ മദ്ധ്യത്തില്‍ ജീവിക്കുകയായിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിതുടങ്ങി. അതില്‍ നിന്നും അദ്ദേഹത്തിന് ശാശ്വതമായ ഒരു മോചനം ഉണ്ടായില്ല. കൂടിയും കുറഞ്ഞും രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.
ജൂനിയര്‍ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വളര്‍ത്താനും അവരെ ഊര്‍ജസ്വലരാക്കാനും മുകുന്ദേട്ടനു അനിതരസാധാരണമായ കഴിവാണുണ്ടായിരുന്നത്. അവരുടെ കഴിവുകള്‍ ചൂണ്ടിക്കാട്ടി അവരെ സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെടുത്താന്‍ മുകുന്ദേട്ടന്‍ അതീവ വിരുത് കാട്ടിയിരുന്നു. ഈ ലേഖകനും ഒന്നിലധിക പ്രാവശ്യം അതിനു ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഏത് ഉന്നതന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും മുന്നില്‍ തലയെടുപ്പോടെ നിന്നു കാര്യങ്ങള്‍ തന്‍റേടത്തോടെ പറയാനുള്ള മുകുന്ദേട്ടന്റെ ഔന്നത്യം യുവപ്രവര്‍ത്തകര്‍ക്ക് ഒരു ഹരമായിരുന്നു.
തിരക്ക് പിടിച്ച പ്രചാരക ജീവിതത്തിലും രാഷ്‌ട്രീയ ജീവിതത്തിലും മുഴുകി ഇരിക്കുമ്പോഴും തന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ കൊട്ടിയൂര്‍ ക്ഷേത്രവുമായി തന്റെ കുടുംബത്തിനുള്ള ബന്ധം അദ്ദേഹം എന്നും നിലനിര്‍ത്തിയിരുന്നു. കുളവരയത്ത്, കരിമ്പനക്കല്‍ ചാത്തോത്ത്, ആക്കല്‍, തിട്ടയില്‍ ഇങ്ങിനെ നാല് കുടുംബങ്ങള്‍ക്കാണ് ക്ഷേത്രത്തിന്റെ ഊരാണ്‍മ. നാല് കുടുംബത്തിലെയും ഏറ്റവും മുതിര്‍ന്ന ഓരോ കാരണവരും റവെന്യൂ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും കോട്ടയം രാജവംശത്തിലെ (പഴശ്ശിരാജയുടെ വംശം) അതാത്കാലത്തെ “രാജാവും” ചേര്‍ന്നതാണ് ഭരണസമിതി. കുളവരയത്ത് കുടുംബത്തിലെ ഇപ്പോഴത്തെ കാരണവര്‍ക്ക് ശേഷം അടുത്ത കാരണവര്‍ ആകേണ്ടത് മുകുന്ദേട്ടനാണ്. ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് താന്‍ ചെയ്യേണ്ട ഊരാണ്‍മ കര്‍ത്തവ്യങ്ങള്‍ എല്ലാം അദ്ദേഹം കൃത്യമായി നിര്‍വഹിച്ചു വന്നിരുന്നു.
ശൈലിയുടെ പേരില്‍ വിമര്‍ശിച്ചവരെ പോലും മുകുന്ദേട്ടന്‍ വെറുത്തില്ല. അവരുടെ ക്ഷേമവും അദ്ദേഹത്തിന്റെ അന്വേഷണ പരിധിയില്‍ എന്നുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള വാല്‍സല്ല്യത്തിന് ഈ ലേഖകനും പാത്രമായിട്ടുണ്ട്.
കേരളം മുഴുവന്‍ ആയിരക്കണക്കിന് പ്രവര്‍ത്തരുടെ വീടുകളില്‍ അദ്ദേഹം കുടുംബാംഗമായിരുന്നു. അവരുടെ പ്രിയപ്പെട്ട മുകുന്ദേട്ടന്‍.
ടി. സതീശന്‍, കൊച്ചി.
Phone ; 9388609488
Comments