കണ്ണൂർ: ആർഎസ്എസിന്റെ സമുന്നതനായ നേതാവ് പി.പി മുകുന്ദൻ എന്ന മുകുന്ദേട്ടന് വൈകാരികമായ വിടവാങ്ങൽ. പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിൽ ഊന്നി സമാജ പ്രവർത്തനം നടത്തിയ നേതാവിന്റെ വിയോഗത്തിൽ നീറി പ്രവർത്തകർ. തലശ്ശേരിയിലെ മണത്തണയിലെ വീട്ടുവളപ്പിലെ മണ്ണിൽ അലിഞ്ഞു ചേരുന്നത് ഒരു കാലഘട്ടത്തിലെ സംഘപ്രവർത്തന ചരിത്രത്തിന്റെ ആൾരൂപം കൂടിയാണ്. പ്രമുഖരടങ്ങുന്ന വൻ ജനാവലിയെ സാക്ഷിയാക്കി പി.പി മുകുന്ദൻ എന്ന മാർഗദർശകൻ വിഹായസിലേക്ക് മാഞ്ഞു.
എളമക്കര ആർഎസ്എസ് പ്രാന്ത കാര്യലയം ഭാസ്‌കരീയം, തൃശ്ശൂർ സരസ്വതി വിദ്യാനികേതൻ, കോഴിക്കോട് ടൗൺ ഹാൾ, കണ്ണൂർ മാരാർജി ഭവൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചിരുന്നു. ജന്മനാടായ കണ്ണൂർ, പേരാവൂർ, മണത്തണയിലെ വീട്ടിൽ ഭൗതിക ദേഹം എത്തിച്ചു. പ്രാർത്ഥനയ്‌ക്ക് ശേഷം വൈകുന്നേരം 5 മണിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു.
നിരവധി പ്രവർത്തകരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി മണത്തണയിലും എത്തിചേർന്നത്. അന്ത്യപ്രണാമത്തിന് ശേഷം കുടുംബ സ്മശാനത്തിൽ 5.20ന് ഭൗതികദേഹം ആചാരങ്ങളോടെ സംസ്‌കരിച്ചു. മുകുന്ദേട്ടന്റെ വിയോഗം, രാഷ്‌ട്രീയ കേരളത്തിൽ നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
Comments