തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ വിവാദ പ്രസ്താവനയുമായി നടൻ അലൻസിയർ. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയറുടെ പ്രതികരണം. ചടങ്ങിന്റെ അവസാന ഘട്ടത്തിൽ പുരസ്കാരം ലഭിച്ചവരെ സംസാരിക്കാൻ ക്ഷണിച്ചപ്പോഴായിരുന്നു സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ള മന്ത്രിമാരെ വേദിയിലിരുത്തി കൊണ്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള നടന്റെ പ്രസ്താവന.
മുഖ്യമന്ത്രി പിണറായി വിജയനെ ആൺകരുത്തിന്റെ പ്രതിരൂപമായും അലൻസിയർ വിശേഷിപ്പിച്ചു. സണ്ണി വെയ്ൻ, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു കെ.ബി സംവിധാനം ചെയ്ത അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അലൻസിയറിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചത്. ആണഹങ്കാരത്തിന്റെ കൊള്ളരുതായ്മകൾ എല്ലാം അടങ്ങിയ കഥാപാത്രത്തെയാണ് അലൻസിയർ സിനിമയിൽ അവതരിപ്പിച്ചത്. എന്നാൽ, ജീവിതത്തിലും താൻ അങ്ങനെയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ വേദിയിൽ നടൻ നടത്തിയത്.
‘അവാർഡ് വാങ്ങിച്ചിട്ട് വീട്ടിൽ പോകാൻ വേണ്ടി ഓടിയതാണ് ഞാൻ. നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. മുഖ്യമന്ത്രിയോട് പറയണമെന്നായിരുന്നു എനിക്ക്. അദ്ദേഹം പോയി. എങ്കിലും സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യൽ ജൂറി അവാർഡ് സ്വർണത്തിൽ പൊതിഞ്ഞ് തരണം. 25000 രൂപയും സ്‌പെഷ്യൽ ജൂറിയും തന്ന് ഞങ്ങളെ അപമാനിക്കരുത്. പെൺ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിർത്തും’- എന്നായിരുന്നു അലൻസിയർ പറഞ്ഞത്.
Comments