ഇടുക്കി: ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഡാമിലെത്തിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. പരിശോധനയിൽ വീഴ്ച വരുത്തി എന്നതാണ് ഔദ്യോഗിക വിശദീകരണം.
ചെറുതോണി അണക്കെട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന്റെ ടൈമറിലും എർത്ത് വയറിലും മറ്റുമായി 11 പൂട്ടുകൾ ഘടിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണ സമയത്ത് അണക്കെട്ടിലെ ഷട്ടറുകൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന വടങ്ങളിൽ എന്തോ ദ്രാവകം ഒഴിക്കുന്നതായും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഹൈമാസ്റ്റ് ലൈറ്റിനോടു ചേർന്നു താഴുകൾ കണ്ടെത്തിയതോടെ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ജൂലൈ 22 നായിരുന്നു ഒറ്റപ്പാലം സ്വദേശി അണക്കെട്ടിൽ അതിക്രമിച്ചു കയറി പൂട്ടുകൾ സ്ഥാപിച്ചത്. എന്നാൽ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പോലീസിനായിട്ടില്ല. വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ആലോചിക്കുന്നുണ്ട്. സംഭവത്തിനു ശേഷം വിദേശത്തേക്കുപോയ പ്രതി തിരികെ എത്താത്തതിനെ തുടർന്നാണ് നടപടി.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. തീവ്രവാദം ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണം എന്നാണ് ആവശ്യം. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും സൂചന നൽകാനാണോയെന്നും സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പോലീസിന്റെ നിലപാട്.
Comments