തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ ഹരീഷ് പേരടി. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയർ പ്രതികരിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടും നടനെതിരെ പ്രതികരിക്കാൻ ജനപ്രതിനിധികളോ കലാസാംസ്കാരിക രംഗത്തു നിന്നുള്ളവരോ ആരും തയ്യാറാവാത്തതിനെയും ഹരീഷ് പേരടി വിമർശിച്ചു. അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു. പക്ഷെ പറഞ്ഞത് കമ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി. എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക്. അലൻസിയറെ, മഹാനടനെ. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്. അതിന് ചികത്സിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്’.
‘അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല. അത് സമരങ്ങളുടെയും പോരട്ടങ്ങളുടേതുമാണ്. ഈ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്’- ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു.
‘അവാർഡ് വാങ്ങിച്ചിട്ട് വീട്ടിൽ പോകാൻ വേണ്ടി ഓടിയതാണ് ഞാൻ. നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. മുഖ്യമന്ത്രിയോട് പറയണമെന്നായിരുന്നു എനിക്ക്. അദ്ദേഹം പോയി. എങ്കിലും സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യൽ ജൂറി അവാർഡ് സ്വർണത്തിൽ പൊതിഞ്ഞ് തരണം. 25000 രൂപയും സ്‌പെഷ്യൽ ജൂറിയും തന്ന് ഞങ്ങളെ അപമാനിക്കരുത്. പെൺ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിർത്തും’- എന്നായിരുന്നു അലൻസിയർ പറഞ്ഞത്.
Comments