ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് അറിയിച്ച് എസ്പി വിയു കുര്യാക്കോസ്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. പ്രതിയെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ ഊർജിതമാക്കിയെന്നും ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കുമെന്നും എസ്പി കുര്യാക്കോസ് വ്യക്തമാക്കി. എന്നാൽ പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ നേരിട്ടിട്ടുള്ള വ്യക്തിയാണെന്ന് ബന്ധുക്കൾ പറഞ്ഞതായും കേസിൽ തീവ്രവാദവുമായി ബന്ധപ്പെട്ട് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ഒറ്റപ്പാലം സ്വദേശി മുഹമ്മദ് റിയാസാണ് കൃത്യം നിർവഹിച്ചത്. ഇയാൾ ഡാമിലെത്തിയ ദിവസം സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ആറ് പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. രാജേഷ് കെ, ബിനോജ് വി എ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പി ആർ, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സസ്‌പെൻഷൻ. കൃത്യം നടത്തിയതിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു.
ചെറുതോണിയിൽ നിന്നാണ് പ്രതി താഴുകൾ വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കഴിഞ്ഞ ജൂലൈ 22-നാണ് സംഭവം. പാസ് എടുത്ത് കയറിയ പ്രതി 11 ഇടങ്ങൾ താഴിട്ട് പൂട്ടുകയായിരുന്നു. കൂടാതെ ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു.
Comments