ഇടുക്കി: ചെറുതോണി അണക്കെട്ടിലെ സുരക്ഷ വർദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. താഴിട്ടുപൂട്ടിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചതായി ഇടുക്കി എസ്.പി വി യു കുര്യാക്കോസും പറഞ്ഞു.
കേസിനാസ്പദമായ സംഭവം ജൂലൈ 22 നാണ് നടന്നത്. ഇടുക്കി അണക്കെട്ടിൽ പകൽ മൂന്നേകാലിന് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസ് ഡാമിൽ എത്തി. സന്ദർശകർക്കുള്ള പാസ് എടുത്ത് കയറിയ ഇയാൾ അതീവ സുരക്ഷാ മേഖലയിലെ ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്ന ഉരുക്കു വടത്തിൽ ഒരു ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബന്ധുക്കൾ പേലീസിനോട് പറഞ്ഞത്.
തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയം ഉയർന്ന സാഹചര്യത്തിലാണ് എറണാകുളം റേഞ്ച് ഐജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തിയത്. വിദേശത്തു നിന്നെത്തിയ ഒറ്റപ്പാലം സ്വദേശി പത്തു ദിവസത്തോളം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതായി പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ചെറുതോണിയിൽ നിന്നും കൂടുതൽ താഴുകൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തു നിന്നും മുഹമ്മദ് നിയാസിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താലേ കൃത്യമായ ലക്ഷ്യം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി ഉടൻ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. അണക്കെട്ടിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കെഎസ്ഇബി ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ദിവസം നടക്കും.
Comments