ന്യൂഡൽഹി: ഇൻഡി സഖ്യത്തെ പരിഹസിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ചെമ്മരിയാടുകൾക്കും ആടുകൾക്കും കാട്ടിൽ സിംഹത്തിനെതിരെ പോരാടാൻ കഴിയില്ലെന്നായിരുന്നു ഷിൻഡെയുടെ പരിഹാസം.
“പ്രതിപക്ഷത്തെ കഴുകന്മാരെന്ന് വിളിക്കില്ല. മോദിയെ തോൽപ്പിക്കുകയെന്നത് മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാൽ ചെമ്മരിയാടുകൾക്കും ആടുകൾക്കും സിംഹത്തിനെതിരെ പോരാടാൻ സാധ്യമല്ലെന്ന് മനസിലാക്കുക. കാരണം സിംഹം എപ്പോഴും സിംഹമാണ്, കാടിനെ അവൻ തന്നെ ഭരിക്കും.” ഒരു പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷിൻഡെയുടെ പ്രതികരണം.
അജിത് പവാർ ഞങ്ങളോടൊപ്പം ചേരാൻ തീരുമാനിച്ചതിന് ശേഷം, സംസ്ഥാന സർക്കാരിന് 215-ലധികം എംഎൽഎമാരുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തിന്റെ ലക്ഷ്യം താനല്ല, മോദിയെ പരാജയപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയാണ് എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ വേണോ അല്ലാത്തവരെ വേണോയെന്ന് മഹാരാഷ്‌ട്രയിലെ ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെയും ഷിൻഡെ വിമർശിച്ചു. അഴിമതി നടത്തിയവർക്കെതിരെ ഇഡി നടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം.
Comments