ഗഗൻയാൻ ദൗത്യത്തിന്റെ നിർണായക പരീക്ഷണം അടുത്ത മാസം നടത്താൻ സജ്ജമാണെന്ന് പ്രോജക്ട്് ഡയറക്ടർ ആർ ഹട്ടൺ. ദൗത്യം വിജയം കാണുന്നതോടെ ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് അംഗ സംഘത്തെ മൂന്ന് ദിവസത്തേക്കാകും ബഹിരാകാശത്തേക്ക് അയക്കുക. 400 കിലോമീറ്റർ ദൈർഘ്യമുളള ഭ്രമണപഥത്തിലാകും സഞ്ചാരികൾ ചിലവഴിക്കുക. ഇതിനായി സഞ്ചാരികൾക്ക് വാസയോഗ്യമായ ബഹിരാകാശ പേടകം നിർമ്മിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും ഹട്ടൺ പറഞ്ഞു.
ദൗത്യം പൂർത്തിയാക്കിയതിന് ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. മടക്കയാത്രയിൽ ക്രൂ സംഘം സമുദ്രത്തിലാകും ഇറങ്ങുക. അതിനാൽ തന്നെ ദൗത്യത്തിന്റെ സുപ്രധാന ഭാഗം സഞ്ചാരികളെ തിരിച്ചിറക്കുന്ന പാരച്യൂട്ടുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നാല് ബഹിരാകാശ സഞ്ചാരികളെയാണ് ഇസ്രോ ദൗത്യത്തിനായി പരിശീലിപ്പിക്കുന്നത്. ഭാവി ദൗത്യങ്ങൾക്കായി കൂടുതൽ സഞ്ചാരികളെ പരിശീലിപ്പിക്കാൻ പദ്ധതിയിടുന്നതായും ഐഎസ്ആർഒ വ്യക്തമാക്കി. ഗഗൻയാൻ ദൗത്യം വിജയമാകുന്നതോടെ ബഹിരാകാശത്ത് മനുഷ്യ സാന്നിദ്ധ്യം നിലനിർത്തുന്നതിനുള്ള പദ്ധതികളും ഇസ്രോ മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിലുള്ള റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിൽ അടുത്തിടെ ഐഎസ്ആർഒ പാരച്യൂട്ട് പരീക്ഷണങ്ങൾ നടത്തിയിരുന്നു.
ദൗത്യത്തിന്റെ സുപ്രധാന ഭാഗം പാരച്യൂട്ടുകളുടെ വിന്യാസവും ആയി ബന്ധപ്പെട്ടാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. റീ എൻട്രി സമയത്ത് ഇതിന്റെ വേഗത സുരക്ഷിതമായ തലത്തിലേക്ക് കുറയ്‌ക്കുക എന്നതും നിർണായക ഘട്ടമാണ്. അടിയന്തര സാഹചര്യങ്ങളിൽ ബഹിരാകാശ യാത്രികരെ പുറത്തുകടക്കാൻ സഹായിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിനായി പരിശോധനകൾ നടത്താനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്. ദൗത്യത്തിന്റെ വിജയം ഉറപ്പാക്കുന്നതിനായി കൂടുതൽ ടെസ്റ്റുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. നിലവിൽ ദൗത്യത്തിന്റെ കൃത്യമായ സമയക്രമം വെളിപ്പെടുത്തിയിട്ടില്ല. 2024-ന് മുമ്പ് വിക്ഷേപിക്കാനാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.