കോഴിക്കോട്: തിക്കോടി ലാൻഡിംഗ് സെന്ററിൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ ചെറുമീനുകളെ പിടിച്ച ഏഴുവള്ളങ്ങൾ പിടികൂടി. കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങളാണ് അധികൃതർ പിടികൂടിയത്. സർക്കാർ ഉത്തരവ് പ്രകാരം ചെറിയ മീനുകളെ പിടിക്കാൻ അനുമതിയില്ല. ആറ് മുതൽ എട്ട് സെന്റിമീറ്റർ വരെ മാത്രം വലിപ്പമുള്ള മത്തിയാണ് വള്ളങ്ങളിൽ നിന്നും കണ്ടെത്തിയത്.
പിഴ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. മീനുകൾക്ക് വെല്ലുവിളിയാകുന്ന തരത്തിലുള്ള അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടർ വി സുനീർ വ്യക്തമാക്കി.