വാഷിംഗ്ടൺ: ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലേക്ക് എത്തിച്ച് നാസ. ഇതോടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി നാസ അറിയിച്ചു. ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച ശേഷം വിജയകരമായി ഭൂമിയിൽ എത്തിക്കുക എന്ന നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസൈറിസ് റെക്‌സ്.
ഞായറാഴ്ച രാത്രി 8.12-നാണ് സാമ്പിൾ റിട്ടേൺ ക്യാപ്‌സൂൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന പേടകത്തിന്റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു. 8.18-ന് വലിയ പാരച്യൂട്ട് ഉയരുകയും 8.23-ന് കാപ്‌സ്യൂൾ സുരക്ഷിതമായി യൂട്ടാ മരുഭൂമിയിൽ വന്നിറങ്ങുകയും ചെയ്തു. ബെന്നുവിൽ നിന്നും രണ്ട് വർഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളിൽ ഉള്ളത്.
2016 സെപ്റ്റംബർ എട്ടിനാണ് ഒസൈറിസ് റെക്‌സ് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം നടക്കുന്നത്. അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. തുടർന്ന് 2018-ലാണ് ഒസൈറിസ് റെക്‌സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണപഥത്തിൽ എത്തുന്നത്. ഛിന്നഗ്രഹത്തെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസത്തിനുള്ളിൽ ബെന്നുവിന്റെ ആകൃതിയും മറ്റ് വിവരങ്ങളും ശേഖരിച്ചു. 2020 ഒക്ടോബറിലാണ് പേടകം ബെന്നുവിനെ തൊടുന്നത്. രണ്ട് വർഷം മുമ്പ് പുറപ്പെട്ട പേടകം ഇന്ന് ഭൂമിയോട് അടുത്തു. ഇന്ന് സാമ്പിൾ ശേഖരിച്ച കാപ്‌സ്യൂൾ ഇതിൽ നിന്നും വേർപെടുകയും ചെയ്തു. ഏഴ് വർഷങ്ങൾ നീണ്ട ദൗത്യമാണ് വിജയത്തിലെത്തിയിരിക്കുന്നത്.