ടി.എസ്.നീലാംബരന്‍
ആദ്യകാല ആര്‍എസ്എസ് പ്രചാരകന്‍ ഭാരതീയ ജനസംഘത്തിന്റെ സംഘാടകന്‍ എന്നീ നിലകളിലെല്ലാം സുപരിചിതനാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ. സാംസ്‌കാരിക മൂല്യങ്ങള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത് എങ്ങനെ എന്ന് വിശദീകരിച്ചതിലൂടെയാണ് ഉപാധ്യായ രാഷ്‌ട്രമീമാംസ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധേയനാവുന്നത്.
“ഏകാത്മ മാനവദര്‍ശനം” എന്ന ആശയത്തിലൂടെ രാഷ്‌ട്രീയത്തില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ സ്വാധീനം ചെലുത്തേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. പാശ്ചാത്യ ചിന്താ ലോകത്ത് വ്യക്തിവാദവും (ഇന്റിവിജ്യുവലിസം) കമ്യൂണിസ്റ്റ് സോഷ്യലിസവും പ്രബലമായിരുന്ന കാലത്താണ് അദ്ദേഹം ഏകാത്മ മാനവികത എന്ന ആശയം അവതരിപ്പിക്കുന്നത്.വ്യക്തിയെ സ്വതന്ത്രനായി വിടുക എന്ന നവ ലിബറല്‍ ആശയങ്ങള്‍ ( ലെസഫെയര്‍ സിദ്ധാന്തങ്ങള്‍ ) അക്കാലത്ത് പാശ്ചാത്യ ദാര്‍ശനിക ലോകത്ത് പ്രബലമായിരുന്നു. അതിരുകളില്ലാത്ത, പ്രതിബദ്ധതയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ലോകമാണ് വ്യക്തിവാദം മുന്നോട്ട് വച്ചത്. മറുഭാഗത്താകട്ടെ മനുഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഭരണകൂടത്തിന്റേയും വിലയില്ലാത്ത ഉപകരണം മാത്രമായി പരിമിതപ്പെടുത്തപ്പെട്ടു. സര്‍ഗവാസനകള്‍ പോലും സ്റ്റേറ്റിന്റേയും പാര്‍ട്ടിയുടേയും സമഗ്രാധിപത്യത്തിന് കീഴടങ്ങി.
മനുഷ്യന്‍ ഒരു കേവല ഏകകമല്ലെന്ന നിലപാടായിരുന്നു ദീനദയാലിന്റേത്. ഉപനിഷദ് ദര്‍ശനമായ അദ്വൈത വേദാന്തത്തിന്റെ തുടര്‍ച്ചയായ രാഷ്‌ട്രമീമാംസ ചിന്തകളാണ് ഏകാത്മമാനവ ദര്‍ശനത്തിലൂടെ അദ്ദേഹം മുന്നോട്ട് വച്ചത്. വ്യക്തി, കുടുംബം, സമൂഹം, രാഷ്‌ട്രം, വിശ്വമാനവികത എന്നിങ്ങനെ അനുക്രമ വികാസ പരിണാമത്തിലൂടെ പ്രപഞ്ച ചേതനയും വ്യക്തി ചേതനയും ഒന്നായിത്തീരുന്ന സങ്കല്പമാണ് ദീനദയാല്‍ തന്റെ സിദ്ധാന്തത്തില്‍ അവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ നന്മക്ക് വേണ്ടി വ്യക്തി തന്റെ താത്പര്യങ്ങളും ജീവിതവും ക്രമപ്പെടുത്തണം. രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനം സംസ്‌കാരമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സംസ്‌കാരമെന്നത് സംഘടിത സമൂഹത്തിന്റെ മൂല്യ ബോധത്തില്‍ നിന്ന് ഉരുത്തിരിയുന്ന ജീവിതരീതിയാണെന്നും അദ്ദേഹം വിവരിക്കുന്നു. അഹിംസ,സത്യം തുടങ്ങിയ പ്രാഥമിക ധാര്‍മിക ബോധം മുതല്‍ പ്രപഞ്ചത്തിന്റെ ഏകാത്മകത തിരിച്ചറിയുന്ന അദ്വൈത ബോധം വരെ എത്തുന്നതാണ് ഈ ധാരണ. പരിസ്ഥിതിയേയും ദുര്‍ബലരേയും ചേര്‍ത്തുപിടിക്കുന്ന, പ്രപഞ്ചത്തോളമെത്തുന്ന സുസ്ഥിര വികസന സങ്കല്പമാണത്.
സാമൂഹ്യ പ്രവര്‍ത്തനം, സാമ്പത്തിക പ്രവര്‍ത്തനം, രാഷ്‌ട്രീയം, എന്നിവയുടെ കേന്ദ്രമാകേണ്ടത് ഈ സാംസ്‌കാരിക മൂല്യബോധമാണെന്നും അദ്ദേഹം പറഞ്ഞു.വികസനത്തിന്റെ കേന്ദ്രബിന്ദുവാകേണ്ടത് പണമോ ഭൗതികനേട്ടമോ അല്ല. മാനവികതയാണ് എല്ലാ വികസനത്തിന്റേയും കേന്ദ്രമാകേണ്ടത്. മാനവികത എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യ ജീവിതത്തിന്റെ ധാര്‍മിക മൂല്യങ്ങളെയാണ്. ഇത്തരമൊരു രാഷ്‌ട്രീയ ദര്‍ശനം മനുഷ്യസമൂഹം നേരിടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിക്ക് പരിഹാരം സൃഷ്ടിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
1965 ലാണ് ഒരു രാഷ്‌ട്രീയ ദര്‍ശനം എന്ന നിലയില്‍ ഏകാത്മമാനവ ദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നത്. പരസ്പരം പോര്‍ വിളിച്ച് നില്‍ക്കുന്ന മുതലാളിത്ത-കമ്യൂണിസ്റ്റ് രാഷ്‌ട്രീയ ലോകങ്ങളുടെ പൊള്ളത്തരം അദ്ദേഹം തുറന്നുകാണിച്ചു. പക്ഷേ അന്നത്തെ ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ ദീനദയാലിന്റെ ചിന്തകളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നില്ല.ഇന്ന് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. പരിസ്ഥിതി, വനവാസി, ന്യൂനപക്ഷ,സ്ത്രീ പക്ഷ രാഷ്‌ട്രീയങ്ങള്‍ ലോകമെമ്പാടും ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ഇവക്കെതിരെ നില്‍ക്കുന്ന സാമ്രാജ്യത്വങ്ങളും രാഷ്‌ട്രീയവും എത്രമാത്രം ഭൗതിക നേട്ടങ്ങള്‍ക്കുടമയാണെങ്കിലും തെറ്റാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്.
പരസ്പര വൈരത്തിനു പകരം പരസ്പര ആശ്രിതത്വമാണ് ദീനദയാല്‍ നിര്‍ദ്ദേശിക്കുന്നത്. രാഷ്്ട്രീയപ്രവര്‍ത്തനത്തിന്റെ പ്രാഥമികമായ ലക്ഷ്യമെന്നത് സാമൂഹ്യ പരിവര്‍ത്തനമാകണം. അതുകൊണ്ട് രാഷ്‌ട്രീയമെന്നത് ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. പണത്തേയും മസില്‍ പവറിനേയും ആശ്രയിച്ചല്ല രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. ധാര്‍മികതയേയും സംസ്‌കാരത്തേയും ഉപയോഗിച്ചാണ്.
വികസനത്തിന്റെ പ്രാരംഭമെന്നത് അവസാന വരിയില്‍ അവസാനം നില്ക്കുന്നവരില്‍ നിന്നാകണം. പ്രപഞ്ചത്തിന്റെ ജീവിത താളത്തിന് വിഘ്‌നം വരാത്തവിധം സുസ്ഥിരവും സമഗ്രവുമായ ജീവിത പുരോഗതിയാകണം ആ വികസനം. ഗാന്ധിജിയുടെ അന്ത്യോദയയുമായി ചേര്‍ന്നു നില്ക്കുന്നതാണ് ഈ കാഴ്ചപ്പാട്.
എഴുതിയത്
ടി എസ് നീലാംബരൻ