ജോക്സി ജോസെഫ്
മലയാള മാസങ്ങളിൽ കന്നി ആദ്യമാസമായി കാണക്കാക്കിയിരുന്ന കാലഘട്ടത്തിൽ രാജാക്കന്മാർ നടത്തിയിരുന്ന പഞ്ച കോശി യാത്രയാണ് മടിക്കേരി ഓംകാരേശ്വര ക്ഷേത്രം മുതൽ കണ്ണൂർ ജില്ലയിലെ പെരിഞ്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കല്പം ) വരെയുള്ള ദർശനം.
ഭക്തർ മടിക്കേരി ഓംകാരേശ്വര ക്ഷേത്രത്തിൽ നിന്നാണ് തീർത്ഥയാത്ര തുടങ്ങുന്നതെങ്കിൽ യാത്രാ മദ്ധ്യേയുള്ള അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തി വേണം പെരിഞ്ചേരിയപ്പനെ ദർശിച്ച് മടങ്ങി പോയി ഓംകാരേശ്വരനെ ദർശിച്ച് കന്നിയാത്ര അവസാനിപ്പിക്കാൻ. പെരിഞ്ചേരിയപ്പനെ ദർശിച്ച് യാത്ര തുടങ്ങുന്ന ഭക്തർ യാത്ര മദ്ധ്യേ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തി വേണം ഓംകാരേശ്വര ക്ഷേത്ര ദർശനം നടത്തി മടങ്ങി വന്ന് പെരിഞ്ചേരിയപ്പനെ ദർശിച്ച് കന്നിയാത്ര അവസാനിപ്പിക്കാൻ. മാറി മാറി വന്ന രാജാക്കന്മാരുടെ പടയോട്ടങ്ങളും ,ബ്രിട്ടീഷ് അധിനിവേശവും കാരണം കന്നിയാത്രയിലെ പല ക്ഷേത്രങ്ങളും മൺമറഞ്ഞു പോയിരിക്കുന്നു.
കാവേരി ദേവിയുടെ അനുഗ്രഹം ലഭിച്ച നാട് എന്ന് വിശ്വസിക്കുന്ന കൂടിമലനാടാണ് കുടകായത്. കുടകിന്റെ ഹൃദയമാണ് മടിക്കേരി.കാവേരി നദിയുടെ തീരത്താണ് ഓംകാരേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, പച്ചപ്പ് നിറഞ്ഞ വനങ്ങളാലും കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്നതും ശാന്തമായ അന്തരീക്ഷത്തിനും മനോഹരമായ വാസ്തുവിദ്യയ്‌ക്കും പേരുകേട്ടതാണ് ഈ ക്ഷേത്രം, ഭാരതത്തിന്റെയും , ഇസ്ലാമിക ശൈലികളുടെ സമന്വയമാണ് ഇവിടത്തെ വാസ്തുവിദ്യ .

ഒറ്റ നോട്ടത്തിൽ ക്ഷേത്രം ഒരു മുസ്ലീം ദർഗ പോലെ തോന്നിക്കുമെങ്കിലും പൈതൃകം ഉറങ്ങി കിടക്കുന്ന ക്ഷേത്രമാണ്. മുസ്ലീം പള്ളികളിലേത് പോലുള്ള താഴികക്കുടം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്രത്തിന് ഒരു പ്രധാന താഴികക്കുടവും ചുറ്റുമായി നാല് ഗോപുരങ്ങളുമുണ്ട്, ഇവയ്‌ക്ക് മുകളിലും ചെറിയ താഴികക്കുടങ്ങളുണ്ട് ഒറ്റനോട്ടത്തിൽ ക്ഷേത്രം എന്ന് ഭക്തർക്ക് തോന്നില്ല എന്നതാണ് വാസ്തവം .
ഗോതിക്, ഇസ്ലാമിക് വാസ്തുവിദ്യയുടെ മിശ്രിതമാണ് ക്ഷേത്രം. എങ്ങനെയോ കൊടിമരം (ധ്വജസഥാനം) കാണാനില്ല. ക്ഷേത്രത്തിന്റെ മധ്യഭാഗത്ത് കുളത്തിൽ കാവേരിയിലെ പുണ്യതീർത്ഥം ഉണ്ട് . കാശിയിൽ നിന്ന് ശിവലിംഗം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണ് ഇവിടെ .ഗണപതി ,സുബ്രഹ്മണ്യൻ ,നന്ദികേശൻ എന്നീ ഉപപ്രതിഷ്ഠകളും ഉണ്ട്. ഛായ ചിത്രം കർശനമായി നിരോധിച്ചിരിക്കുന്ന ക്ഷേത്രമാണ്.
മൈസൂരിനേയും മംഗലാപുരത്തിനേയും തമ്മിൽ ബന്ധപ്പെടുത്തുന്ന സംസ്ഥാന പാത 88 ന് സമീപത്തായാണ് മടിക്കേരി സ്ഥിതി ചെയ്യുന്നത്. മൈസൂരിൽ നിന്നും വിരാജ് പേട്ടിൽ നിന്നും മടിക്കേരിയിലേക്ക് ബസുകൾ ലഭിക്കും. കേരളത്തിൽ നിന്ന് യാത്ര പോകുന്നവർക്ക് തലശ്ശേരി – ഇരിട്ടി – കൂട്ടുപുഴ – വീരാജ്‌പേട്ട് വഴി മടിക്കേരിയിൽ എത്തിച്ചേരാം.
ദർശന സമയം: രാവിലെ ആറര മുതൽ 12 മണി വരെ, വൈകുന്നേരം 5 മണി മുതൽ 8 മണിവരെ.
പെരിഞ്ചേരി ശ്രീ. വിഷ്ണു ക്ഷേത്രം (പെരിഞ്ചേരിയപ്പൻ )
നവീനശിലായുഗ കാലഘട്ടത്തിലെ റോക് കട്ട് ഗുഹകളും മഹാ ശിലാനിർമ്മിതമായ ശവകുടീരവുമാണ് ജില്ലയിൽ മനുഷ്യവാസത്തിനുള്ള ഏറ്റവും പഴക്കമുള്ള തെളിവുകൾ. തളിപ്പറമ്പ്-കണ്ണൂർ-തലശ്ശേരി പ്രദേശത്ത് പാറക്കൂട്ടങ്ങൾ, പുരാതനമായ ശവകുടീരം, ശവക്കല്ലറ എന്നിവ ധാരാളമായുണ്ട്. ഇത് എല്ലാം മഹാ ശിലാനിർമ്മിതമായ ശവകുടീരവും ആണ്. ചേര രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം. നൂറ്റാണ്ടുകൾ പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും അറേബ്യയിലും പേർഷ്യയുമായും വ്യാപാരബന്ധം പുലർത്തിയിരുന്ന കൊളാട്ടിരി രാജന്മാരുടെ തലസ്ഥാനമായിരുന്നു കണ്ണൂർ.

പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. യാഗം തുടർച്ചയായി നടന്നിരുന്ന പുണ്യഭൂമി കൂടിയാണ് പെരിഞ്ചല്ലൂർ ഉൾപ്പെടുന്ന കണ്ണൂർ പ്രദേശംഎന്നാണ് പറയുന്നത് .പ്രപഞ്ച ശക്തിയെ കേന്ദ്രികരിക്കുന്ന ഭൂമി ആയതിനാലാവാം ദക്ഷയാഗത്തിന് കൊട്ടിയൂർ തിരഞ്ഞെടുത്തത് .പ്രപഞ്ച ക്രമം പുനഃസ്ഥാപിക്കുന്നതിനായി വിഷ്ണു അവതാര രൂപത്തിൽ ഭൂമിയിൽ അവതരിച്ചു എന്ന് പറയപ്പെടുന്നു. ദശാവതാരം എന്ന പദം ‘പത്ത്’എന്നർത്ഥം വരുന്ന ദശയിൽ നിന്നും ‘അവതാരം ‘ എന്നതിന് ഇറങ്ങി വരിക എന്നും അർത്ഥം .
ധർമ്മം അല്ലെങ്കിൽ നീതി പുന:സ്ഥാപിക്കുന്നതിനും ഭൂമിയിലെ സ്വേച്ഛാധിപത്യവും അനീതിയും നശിപ്പിക്കുന്നതിനുമാണല്ലോ ദശാവതാരങ്ങൾ വിഷ്ണു എടുത്തത്. അതിനു ശേഷമാണ് പ്രപഞ്ച സന്തുലനം നിലനിന്നത് .കേരളോത്പത്തി പ്രകാരം പരശുരാമ ക്ഷേത്രം എന്നറിയപ്പെടുന്ന കേരളം അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളാണല്ലോ? അതിൽ ഗോകർണ്ണം മുതൽ ചന്ദ്രഗിരി പുഴ (പയസ്വിനി ) വരെ 32 ഗ്രാമങ്ങളും ,ചന്ദ്രഗിരി പുഴ മുതൽ കന്യാകുമാരി വരെ 32 ഗ്രാമങ്ങളും ആകുന്നു .ഇതിൽ ആദ്യത്തെത് സാധാരണയായി തുളുനാട് ആയും ശിവള്ളി ബ്രാഹ്മണരെന്നും പറയാറുണ്ട്. ഇന്നത്തെ കേരളത്തിലുള്ള ഗ്രാമങ്ങളെ നമ്പൂതിരി ഗ്രാമങ്ങളെന്നും പറയുന്നു. ഇതിലുള്ള ഗ്രാമങ്ങളിൽ ചിലതാണ് തളിപ്പറമ്പ് (പെരിഞ്ചല്ലൂർ) പെരുവനം , ശുകപുരം , പന്നിയൂർ സംഗമ ഗ്രാമം തുടങ്ങിയത്.
പെരിഞ്ചല്ലൂർ ഗ്രാമത്തിൽ നിന്ന്, ക്ഷത്രിയ രാജവംശവും പുകൾപെറ്റതുമായ കോട്ടയം രാജ വംശത്തിന്റെ കൂടി ക്ഷണപ്രകാരം കുടിയേറിയ ബ്രാഹ്മണരായ പതിനേഴ് ഇല്ലക്കാർ പെരിഞ്ചേരി യോഗം എന്നറിയപ്പെട്ടു … ഇവരുടെ ദേശ ദേവത കൂടിയാണ് പെരിഞ്ചേരിയപ്പൻ.പെരിഞ്ചേരിയുടെ വേദ സാന്നിധ്യം ഒരു കാലത്ത് കേരളം മുഴുവൻ എത്തിയതായി പറയപ്പെടുന്നു. അഞ്ച് ഊരാളൻമാരാണ് ക്ഷേത്രത്തിനുള്ളത് .അഴകത്ത് അഴീക്കോട് , അണിമംഗലം മംഗലശ്ശേരി , വലിയപാലത്ര ആട്ടാട്ടുവള്ളി ,പുളിയേരി പനമിറ്റം ,കുഞ്ഞിപാലത്ര ആട്ടാട്ടുവള്ളി ഇവരാണ് അഞ്ചില്ലക്കാർ .വിലങ്ങര ഭട്ടതിരിപ്പാടിനാണ് ക്ഷേത്രതന്ത്രം .സാമാന്യേന വിഷ്ണു ക്ഷേത്രമായി അറിയപ്പെടുന്നു എങ്കിലും പ്രതിഷ്ഠ സങ്കൽപ്പം ലക്ഷ്മണനാണ്. .ലക്ഷ്മണ നാവട്ടെ രാമായണ പ്രകാരം അനന്തനും . തന്ത്രശാസ്ത്രത്തിൽ അനന്തൻ അഹങ്കാരത്തിന്റെ പ്രതീകമാണ് .വർഷത്തിൽ നാല് തവണ യജുർവേദ വാരം ,ഉത്സവ സമയങ്ങളിൽ അഞ്ച് തവണ മുറജപം മുറപോലെ നടന്നിരുന്നു അന്ന് ഭൂമിയിൽ സമാധാനം ഉണ്ടായിരുന്നു.ദശവാതര സോസ്ത്രം ചൊല്ലി വേണം ഭക്തർ പെരിഞ്ചേരിയപ്പനെ ദർശിക്കാൻ .
II യാ ത്വരാ ജല സഞ്ചാരേ,
യാ ത്വാര വേദ രക്ഷണേ,
മയ്യർത്തേ കരുണാമൂർത്തേ,
സാ ത്വാര ക്വാ ഗാതാ ഹരേ.॥
പതിനെട്ട് വർഷം കൂടുമ്പോൾ ഭൂമിയിൽ സൂര്യഗ്രഹണം 11 ദിവസവും 8 മണിക്കുറു ഗ്രഹണം നടക്കുന്നു എന്ന വസ്തുത മനസ്സിലാക്കി ഗ്രഹണം ആചരിച്ചു വരുന്ന അപൂർവ്വം ക്ഷേത്രമാണ് പെരിഞ്ചേരി മഹാവിഷ്ണു ക്ഷേത്രം .കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ദർശനമായി ഭക്തരെ അനുഗ്രഹിക്കുന്നതിൽ കുറവ് കാണിക്കാറില്ല .കുളി കഴിഞ്ഞ് സൂര്യദേവനെ ആരാധിച്ചതിന് ശേഷം ഹരിയുടെ നാമം ആവർത്തിക്കണം എന്ന ചിട്ടവട്ടങ്ങളോട് കൂടിയ ദർശനമാണ് ഈ ക്ഷേത്രത്തിലുള്ളത്. ചുറ്റമ്പലം തൊഴുതതിനു ശേഷമെ ഭക്തർക്ക് ശ്രീലകത്തേക്ക് പ്രവേശം ഉള്ളൂ! കാവേരിയിലെ പുണ്യതീർത്ഥം കൊളുത്തും വാതിക്കൽ ഭഗവതിയുടെ തീർത്ഥകുളത്തിൽ എത്തി ചേരുന്നു.
ഒമ്പതാം നൂറ്റാണ്ട്മുതല്‍ പതിമൂന്നാം വരെ നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന നാടന്‍ നാണയങ്ങളാണ് പൊന്നച്ച്, പണം, കാശ്, അഴകച്ച്, തിരമം എന്നിവ. കോലത്തിരി രാജാക്കന്മാര്‍ക്കും സാമൂതിരിമാര്‍ക്കും വെവ്വേറെ നാണയങ്ങള്‍. പഴയ പണം കോലത്തിരിയുടേത്. വീരരാമന്‍ പുതിയ പണം സാമൂതിരിയുടേത്. അനന്തരായന്‍ പണം, അനന്തവരാഹന്‍ പണം എന്നിവ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സ്വര്‍ണ്ണ നാണയങ്ങള്‍. കൊച്ചിയില്‍ രാജാക്കന്മാരുടെ നാണയം ‘പുത്തന്‍’ നാണയം പെരിഞ്ചേരിയപ്പന്പൂജിക്കുന്ന പതിവുണ്ടായിരുന്നു ആ കാലഘട്ടങ്ങളിൽ .ഉപപ്രതിഷ്ഠകളായി ഒക്കത്ത് ഗണപതി ,നാഗങ്ങൾ ,ഭൂതത്താർ ,കുളത്തും വാതിക്കൽ ഭഗവതിയുമാണ്. അലങ്കാര പൂജ ,നിറമാല ,ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ . വാട്ടിയ വാഴയിലയിൽ കിട്ടുന്ന പെരിഞ്ചേരിയപ്പന്റെ പ്രസാദം ഭക്തരുടെ വിശ്വാസത്തിന്റെ മാറ്റ് കൂട്ടുന്നു.
ദർശനസമയം രാവിലെ 5 .30 മുതൽ 9.30 വരെയും വൈകീട്ട് 5.30 മുതൽ 7.30 വരെയുമാണ്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള ഉരുവച്ചാലിൽ നിന്ന് മണക്കായി റോഡിൽ രണ്ടുകിലോമീറ്റർ ദൂരത്തിലാണ് പെരിഞ്ചേരി വിഷ്ണുക്ഷേത്രംസ്ഥിതിചെയ്യുന്നത്.
ജോക്സി ജോസഫ്
ശുഭം















