ന്യൂഡൽഹി : ഖലിസ്ഥാനി ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ അംഗമായ കരൺവീർ സിംഗിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. 38 കാരനായ കരൺവീർ സിംഗ് പഞ്ചാബിലെ കപൂർത്തല സ്വദേശിയാണ്. നിലവിൽ കരൺ വീർ പാകിസ്താനിലാകാമെന്നാണ് സൂചന .
ബബ്ബർ ഖൽസ ഭീകരരായ വാധ്വ സിംഗ്, ഹർവിന്ദർ സിംഗ് റിന്‌ദ എന്നിവരുടെ വലംകൈയാണ് കരൺവീർ സിംഗ്. വാധ്വയും റിൻഡയും പാകിസ്താനിൽ ഒളിവിൽ കഴിയുന്നതായും സംശയങ്ങളുണ്ട് .
പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ചേർന്ന് ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ഇവർ ഗൂഢാലോചന നടത്തുന്നുവെന്നാണ് സൂചന. കൊലപാതകം, സ്‌ഫോടകവസ്തു നിയമം, തീവ്രവാദ ഫണ്ടിംഗ്, ആയുധ നിയമം, തീവ്രവാദ ഗൂഢാലോചന തുടങ്ങിയ കേസുകളാണ് കരൺവീർ സിംഗിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്
കുറ്റവാളികള്‍ രാജ്യം വിട്ടുപോകുമ്പോള്‍ പോലീസിന് പിടികൂടുക ഏറെക്കുറേ അസാധ്യമാണ്. അതുകൊണ്ട് തന്നെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇത്തരക്കാരെ പിടികൂടാറുള്ളത്.