ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്‌ബോളിൽ പ്രീ ക്വാർട്ടറിലേക്ക് കടന്ന ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്. രാജ്യത്തിന്റെ അഭിമാനമാണ് താരങ്ങൾ ഉയർത്തിയതെന്നും ടീമിന്റെ പ്രാഥമിക ലക്ഷ്യം പൂർത്തികരിച്ചെന്നും സ്റ്റിമാക് പറഞ്ഞു. എക്‌സിലാണ് ഫുട്‌ബോൾ താരങ്ങൾ രാജ്യത്തിന്റെയും പ്രശംസയും സ്‌നേഹവും അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചത്.
പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ഇന്ത്യൻ ടീം ഗെയിംസിനെത്തിയത്. പ്രതിസന്ധികളെ അതിജീവിച്ച് വിജയം നേടിയതിൽ താരങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഇവർ പ്രൊഫഷണൽ താരങ്ങളാണ്. രാജ്യത്തിന്റെ അഭിമാനമുയർത്താൻ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. അവസാന 16 ലേക്ക് എത്തുകയെന്ന പ്രാഥമിക ലക്ഷ്യം ഞങ്ങൾ നേടിയിരിക്കുന്നു. ഈ താരങ്ങൾ നിങ്ങളുടെ സ്നേഹത്തിനും പ്രശംസക്കും അർഹരാണ്’, താരങ്ങൾ വിമാനത്താവളത്തിൽ ഉറങ്ങുന്നതും പാർക്കിൽ പരിശീലനം നടത്തുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ച് സ്റ്റിമാക് പറഞ്ഞു.
പതിമൂന്ന് വർഷത്തെ ചരിത്രം തിരുത്തിയാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ കടന്നത്. 2010 ഗവാങ്ചോയിലെ ഗെയിംസിലാണ് ഇന്ത്യ അവസാനമായി പ്രീക്വാർട്ടറിലെത്തിയത്. കരുത്തരായ സൗദിയെയാണ് ഇന്ത്യ 28ന് പ്രീക്വാർട്ടറിൽ നേരിടുക. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മ്യാൻമറിനോട് സമനില വഴങ്ങിയാണ് ഇന്ത്യ പ്രീ ക്വാട്ടറിലെത്തുന്നത്. പെനാൽറ്റി ഷൂട്ട് ലക്ഷ്യത്തിലെത്തിച്ച ഛേത്രിയാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്.