ലക്നൗ: സാങ്കേതിക സ്ഥാപനങ്ങൾ പഴയ പദ്ധതികൾ അവസാനിപ്പിച്ച് അത്യാധുനിക പദ്ധതികൾ സംഘടിപ്പിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് സാങ്കേതികവിദ്യയുടെ കാലമാണെന്നും അത് രാഷ്ട്രനിർമ്മാണത്തിനും പൊതുക്ഷേമത്തിനും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 12 കോടി രൂപ ചിലവിൽ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
‘2017 വരെ ഉത്തർപ്രദേശിൽ രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ഓരോ ജില്ലയിലും ഒരു സൈബർ പോലീസ് സ്റ്റേഷനും ഒരു സൈബർ ഹെൽപ്പ് ഡെസ്ക്കുകളുമുണ്ട്. അതിനാൽ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ഉത്തർപ്രദേശിലാണുള്ളത്. സംസ്ഥാനത്തെ സാങ്കേതിക സ്ഥാപനങ്ങൾ ഇതുമായി ബന്ധം സ്ഥാപിക്കണ്ടേത് അനിവാര്യമാണ്’ അദ്ദേഹം വ്യക്തമാക്കി.
‘അഴിമതി രഹിത സംവിധാനമായ ഡിജിറ്റൽ പേയ്മെന്റ് ഓരോ പൗരന്റെയും ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനാത്മക ഡിജിറ്റൽ ഇന്ത്യ സംരംഭത്തിൽ നിന്ന് യുവാക്കൾക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നുണ്ട്. പിഎം സ്റ്റാർട്ടപ്പ്, പിഎം മുദ്ര, മുഖ്യമന്ത്രി സ്വരോസ്ഗർ തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്തെ യുവജനങ്ങളുടെ ജീവിതത്തിൽ വലിയ തോതിൽ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.