പാലക്കാട്: കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട കേസില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഇരുവർക്കും വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ശരീരത്തിൽ മരണകാരണമായ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഷിജിത്ത്, സതീഷ് എന്നീ യുവാക്കളുടേതാണ് പാടത്ത് കണ്ടെത്തിയ മൃതദേഹമെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പന്നിയെ പിടിക്കാൻ സ്ഥലമുടമ അനന്തൻ വച്ച കെണിയിൽ പെട്ടാണ് യുവാക്കൾ മരണപ്പെട്ടത്. തെളിവ് നശിപ്പിക്കാൻ വേണ്ടി ഇയാള്‍ വയർ കീറിയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. കത്തി ഉപയോഗിച്ചാണ് യുവാക്കളുടെ വയർ കീറിയത്. സംഭവ ശേഷം വീട്ടിലെ ഫ്രിഡ്ജിനകത്താണ് കത്തി സൂക്ഷിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. പന്നിക്ക് കെണി വയ്‌ക്കാൻ വീട്ടിലെ മോട്ടോർ ഷെഡിൽ നിന്നാണ് അനന്തൻ വൈദ്യുതി എടുത്തത്. ഏകദേശം 200 മീറ്റർ വൈദ്യുതി കമ്പി വലിച്ച് കെണിവച്ചിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്.
പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഭയം കാരണമാണ് രണ്ടുപേരുടെയും മൃതദേഹം ഒരു കുഴിയിൽ മറവു ചെയ്തതെന്നും അനന്തൻ പോലീസിനോട് പറഞ്ഞു. എന്നാൽ അനന്തനെ മറ്റാരോ സഹായിച്ചിട്ടുണ്ട് എന്ന സംശയത്തിലാണ് പോലീസ്.