ഓരോ സെക്കന്റും നമുക്ക് വേണ്ടി ഇടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തെ ഓർക്കാൻ ഒരു ദിനം. തിരക്കേറിയ ജീവിതത്തിനിടയിൽ കുറച്ച് സമയമെങ്കിലും ഹൃദയാരോഗ്യത്തിനായി മാറ്റി വെയ്‌ക്കാം. ഹൃദയ സംബന്ധ രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ഇന്നത്തെ കാലത്ത് ഹൃദയാരോഗ്യം എല്ലാവരും ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
കേരളം ഇന്ന് ഹൃദ്രോഗികളുടെ നാടായി മാറുകയാണ്. കേരളത്തിൽ 20 ശതമാനത്തിലധികം പേർക്ക് ഗുരുതരമായ ഹൃദ്രോഗ സാധ്യതയുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഹൃദയ സംബന്ധ അസുഖങ്ങൾ ചെറുപ്പക്കാരിലേക്കും ചേക്കേറിയിരിക്കുകയാണ്. നിരന്തരമുള്ള മാനസിക പിരിമുറുക്കവും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സ്ട്രസ് അനുഭവിക്കുന്നവരിൽ കോർട്ടിസോൾ എന്ന ഹോർമോൺ വർദ്ധിക്കാനുള്ള സാധ്യത ഏറെയാണ്. മാനസിക സമ്മർദ്ദം കാരണമാണ് പലപ്പോഴും ഹൃദയസംബന്ധ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.
മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കി കുറച്ച് സമയം വിശ്രമിക്കുന്നതും വ്യായാമം ചെയ്യുന്നതും യോഗ ചെയ്യുന്നതുമൊക്കെ ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. രക്തസമ്മർദ്ദം താങ്ങാനാകാതെ വരുന്ന സാഹചര്യത്തിലാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ പുകവലി പൂർണമായും ഉപേക്ഷിക്കുക, കൃത്യ സമയങ്ങളിൽ ആഹാരം കഴിക്കുക, ഫാസ്റ്റ് ഫുഡും, മധുര പലഹാരങ്ങളും അമിതമായി കഴിക്കാതിരിക്കുക, ഭക്ഷണക്രമത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക, ദിവസവും വ്യായമം ചെയ്യുന്നതിനോ യോഗ ചെയ്യുന്നതിനോ വേണ്ടി സമയം കണ്ടെത്തുക, കൃത്യമായി ഉറങ്ങുക എന്നിവയാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്.
ഹൃദയദിനത്തോടനുബന്ധിച്ച് ആഗോളതലത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള പരിപാടികളിലൂടെ ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും അവബോധം വളർത്തുന്നു. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ സംബന്ധിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനുമാണ് ഈ പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മുൻ അദ്ധ്യക്ഷൻ ആന്റണി ബെയ് ഡി ലൂണയാണ് ആഗോളതലത്തിൽ ഹൃദയദിനം എന്ന ആശയം അവതരിപ്പിച്ചത്. 1999 മുതലാണ് സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കാൻ തുടങ്ങിയത്.