എറണാകുളം: തനിക്ക് വിറയൽ ഉണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഇഡിയോട് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ. വിറയൽ ഉണ്ടെന്ന് പറഞ്ഞ് കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി പറഞ്ഞു. അതിനാൽ ചോദ്യം ചെയ്യൽ നിർത്തിവെച്ചു. ഇന്ന് രാവിലെയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇഡി രണ്ടാം വട്ടവും ചോദ്യം ചെയ്യാനായി എം.കെ. കണ്ണനെ വിളിച്ചുവരുത്തിയത്.
എന്നാൽ ചോദ്യം ചെയ്യൽ സൗഹൃദപരമായിരുന്നു എന്നായിരുന്നു കണ്ണന്റെ പ്രതികരണം. താൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്നും കണ്ണൻ പറഞ്ഞു. ഇഡി എപ്പോൾ വിളിപ്പിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകും. തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ വാസ്തവമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി എംകെ കണ്ണൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തൃശൂർ രാമനിലയത്തിൽ എത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മുതിർന്ന സിപിഎം നേതാക്കളും രാമനിലയത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ എ.എസി. മൊയ്തീന് ശേഷം ഇഡി ചോദ്യം ചെയ്യുന്ന രണ്ടാമത്തെ സിപിഎം സംസ്ഥാന നേതാവാണ് എം.കെ കണ്ണൻ. നിരവധി പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്തിരുന്നു. കേസിൽ സിപിഎം നേതാവായ അരവിന്ദാക്ഷന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.