ഇടുക്കി: നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മതമൗലിക വാദികളുടെ ആക്രമണം. മൂന്നാറിന് സമീപം ആനച്ചാലിലാണ് സംഭവം. ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമിനെയാണ് പത്തോളം പേരടങ്ങിയ സംഘം ആക്രമിച്ചത്. കുടുംബ സമേതം രണ്ട് ദിവസത്തെ മൂന്നാർ സന്ദർശനത്തിനെത്തിയതായിരുന്നു സയ്യിദ്. മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് ഇദ്ദേഹം നിസ്‌കാരത്തിനെത്തിയത്.
നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ പത്തോളം പേർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായി സയ്യിദിന് നേരെ പാഞ്ഞെത്തുകയായിരുന്നു സയ്യിദിന്റെ മൊബൈൽ ഫോൺ ഇവർ തട്ടിയെടുത്തു. തുടർന്ന് സുരക്ഷാ സേനയുടെ ഇടപെടലിലാണ് സയ്യിദ് ഇബ്രാഹിം സുരക്ഷിതനായത്. മൂന്നാർ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പള്ളിയിലെത്തിയ വിശ്വാസികൾക്ക് മധുരം നൽകിയ ശേഷമാണ് സയ്യിദ് മടങ്ങിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും അദ്ദേഹം പരാതി നൽകി.
തനിക്കുണ്ടായ മോശം അനുഭവം സയ്യിദ് സമൂഹമാദ്ധ്യമങ്ങളിലും പങ്കുവെച്ചു. എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് രാജ് കുമാറും ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയ്പാൽ സേതുരാമനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇവർ പുറത്ത് നിൽക്കെയാണ് അനിഷ്ട സംഭവങ്ങൾ നടന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്നും ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി പ്രബീഷ് പറഞ്ഞു.