കട്ടക്ക്: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ശ്രീ ജഗന്നാഥ ക്ഷേത്ര മാനേജിംഗ് കമ്മിറ്റി (എസ്‌ജെടിഎംസി) സമീപിച്ചാൽ ഉന്നതതല സമിതി രൂപീകരിക്കാൻ ഒറീസ ഹൈക്കോടതി വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
“എസ്‌ജെടിഎംസി സമീപിക്കുന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ ഇത്തരം കമ്മിറ്റി രൂപീകരിക്കണം. പ്രസ്തുത സമിതി എസ്ജെടിഎംസിയെ കണക്കെടുപ്പ് നടത്തുന്നതിന് സഹായിക്കും”, കോടതി പറഞ്ഞു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിന്റെ (ഖജനാവിന്റെ) സുരക്ഷ സംബന്ധിച്ച് മുതിർന്ന ബിജെപി നേതാവ് സമീർ മൊഹന്തി സമർപ്പിച്ച പൊതുതാൽപര്യ ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. മുതിർന്ന അഭിഭാഷകൻ ബുദ്ധദേവ് റൗത്രേ എസ്‌ജെടിഎംസിക്ക് വേണ്ടി ഹാജരായപ്പോൾ മുതിർന്ന അഭിഭാഷകൻ പീതാംബർ ആചാര്യയാണ് ഹർജിക്കാരന് വേണ്ടി വാദിച്ചത്.
149.47 കിലോഗ്രാം ഭാരമുള്ള രത്ന – സ്വർണാഭരണങ്ങളും 198.79 കിലോഗ്രാം വെള്ളി ആഭരണങ്ങളും പാത്രങ്ങളും രത്‌നഭണ്ഡാരത്തിൽ ഉണ്ടെന്നും മറ്റുള്ള ലയങ്ങൾ കൊണ്ടുള്ള നിരവധി പാത്രങ്ങളുണ്ടെന്നും സത്യവാങ്മൂലത്തിൽ ക്ഷേത്ര ഭരണസമിതി കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു.