ഗുരുവായൂർ: അത്താഴ പൂജ കഴിഞ്ഞ് സ്വർണവാതിൽ പടിയിറങ്ങി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്രത്തിലെ പൊന്നുണ്ണിക്കണ്ണനോട് നന്ദിപറഞ്ഞ് സാഷ്ടാംഗം നമസ്കരിച്ച് കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് പുറത്തിറങ്ങിയത്. തികഞ്ഞ ആത്മസായൂജ്യം നേടിയ ചാരിതാര്‍ത്ഥ്യത്തേടെ ഇന്നലെ രാത്രി അത്താഴപൂജയ്‌ക്കുശേഷം അടയാള ചിഹ്നമായ താക്കോല്‍ക്കൂട്ടം ക്ഷേത്രം ഊരാളനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.
ആശ്രിതവത്സലനെ സേവിച്ചും, രാവിലെ നിര്‍മ്മാല്യം മുതല്‍, രാത്രി അത്താഴപൂജ വരേയുള്ള ഓരോ പൂജകള്‍ നടത്തിയും, ഉച്ചപൂജയ്‌ക്കായി കണ്ണനെ മനോഹരമായി അലങ്കരിച്ചും ശിവകരന്‍ നമ്പൂതിരി ആറുമാസമാണ് ഗുരുവായൂരിൽ സേവനം ചെയ്തത്. ഒന്നര പതിറ്റാണ്ടോളമാണ് തോട്ടം ശിവകരന്‍ നമ്പൂതിരി മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. മേല്‍ശാന്തി നിയമനത്തിന് പ്രായപരിധി 60-വരെ നിശ്ചയിച്ചതിനാല്‍ ഇനി അദ്ദേഹത്തിന് അവസരമില്ല.
മുപ്പതിലേറെ തവണ ശിവകരന്‍ നമ്പൂതിരി മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്കിയിരുന്നു. എന്നാൽ, 58-ാമത്തെ വയസിലാണ് അവസരം ലഭിച്ചത്. വേദാധ്യാപകന്‍, യോഗാധ്യാപകന്‍, സംസ്‌കൃതാധ്യാപകന്‍, ഗവേഷകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാവീണ്യം പുലര്‍ത്തിയ ശിവകരന്‍ നമ്പൂതിരി, പ്രശസ്തനായ ആയുര്‍വ്വേദ ഡോക്ടറും കൂടിയാണ്.
ക്ഷേത്രത്തിൽ പുതിയ മേല്‍ശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി അടുത്ത ആറുമാസകാലത്തേക്കുള്ള മേല്‍ശാന്തിയായി ഇന്നലെ ചുമതലയും ഏറ്റു.