തിരുവനന്തപുരം: സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധഃപതിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം അനിൽകുമാറിന്റെയും അച്യുതാനന്ദന്റെയും കണാരന്റെയും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാർട്ടി നിലപാട് തീരുമാനിക്കുന്നത്. അതിന്റെ വഴിയേ പോകുക മാത്രമാണ് ഗോവിന്ദന്റെ ജോലിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ തുറന്നടിച്ചു. തട്ടം വിവാദത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽ കുമാറിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തള്ളി പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
സിപിഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടുന്നത് അവർക്ക് നവോത്ഥാനമായിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അത് ആവിഷ്‌ക്കാരസ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാൽ മുത്തലാഖ് അവർക്ക് മതവിശ്വാസത്തിന്റെ ഭാഗമാണ്. പൊതു സിവിൽ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പർദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്. എന്നാൽ വോട്ട് ബാങ്കിന്റെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാർട്ടിക്ക് ബാധകമല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.